മനോരമയും മാതൃഭൂമിയും വായനക്കാരുടെ വിവരങ്ങൾ ചോർത്തുന്നു?

2

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലുള്ള മൊബൈല്‍ ആപ് വ്യക്തികളുടെ വിവരം ചോര്‍ത്തുന്നുവെന്ന് വാതോരാതെ വിലപിച്ച കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വെട്ടിലായതിനു പിന്നാലെ കേരളത്തിലെ മുന്‍ നിര മാധ്യമങ്ങളും സമാനമായ വിവരചോരണത്തിനു കൂട്ടുനില്‍ക്കുന്നതിന്റെ തെളിവുകള്‍ പുറത്ത് ?

ആധാര്‍ വിഷയത്തിലും കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിലും സ്വകാര്യത കവര്‍ന്നെടുക്കുന്നതിനെക്കുറിച്ച് ഏറ്റവും അധികം ധാര്‍മികരോഷം കൊണ്ട മലയാളത്തിലെ മുന്‍നിര മാധ്യമങ്ങളായ മാതൃഭൂമിയും മലയാള മനോരമയും ഇതിലും വലിയ സ്വകാര്യ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയും ആ വിവരം മറ്റുള്ളവര്‍ക്ക് കൈമാറുന്നുവെന്നുമാണ് ഇപ്പോള്‍ ഉയർന്നു വന്നിരിക്കുന്ന ആരോപണം.

മനോരമയുടേയും മാതൃഭൂമിയുടേയും ഓണ്‍ലൈന്‍ പത്രങ്ങള്‍ വായിക്കുന്നവരുടേയും ഇവരുടെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തവരുടേയും വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തുന്നുവെന്നും വിവരങ്ങള്‍ ചില ഏജന്‍സികള്‍ക്ക് കൈമാറുന്നതായാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ബ്രിട്ടനിലെ കേംബ്രി‌‌ഡ്‌ജ് അനലിറ്റിക്ക കമ്പനി അഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും അതിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള രാഷ്ട്രീയക്കാരെ സഹായിച്ചതുമായ വാർത്ത വലിയ വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ കണ്ടെത്തല്‍.  അലക്‌സാണ്ടർ കോഗൻ എന്ന കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസർ തയ്യാറാക്കിയ ‘thisisyourdigitallife’ എന്ന ഫേസ്‌ബുക് ആപ്പ് വഴിയാണ് ഇത്രയും ജനങ്ങളുടെ സ്വകാര്യ വിവരം ചോർത്തിയത്.  കേംബ്രിഡ്ജ് അനലിറ്റിക്കയും കോൺഗ്രസ്സും തമ്മിലുള്ള അവിശുദ്ധ ബന്ധവും പുറത്തു വന്നിരുന്നു.

വ്യക്തികളുടെ സ്വാകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ പരിശോധിക്കാം.

‘എഫക്റ്റീവ് മെഷർ’ – മലയാളിയുടെ സ്വന്തം കേംബ്രിഡ്ജ് അനാലിറ്റിക്ക 

കേംബ്രിഡ്ജ് അനലിറ്റിക്ക അമേരിക്കയിലെ 5 കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ കവർന്നെങ്കിൽ, ഓരോ മാസവും ലോകത്തിലെ 130 കോടിയിൽ പരം ജനങ്ങളുടെ സ്വകാര്യത കവരുന്ന ഒരു വിവരവിശകലന സ്ഥാപനമാണ് എഫക്റ്റീവ് മെഷർ ( www.effectivemeasure.com).
ഓസ്‌ട്രേലിയയിൽ 2008 ൽ സ്ഥാപിതമായ ഈ സ്‌ഥാപനം ഓൺലൈൻ പ്രേക്ഷകരിൽ നിന്നും സ്വകാര്യ വിവരങ്ങൾ സമ്പാദിക്കുന്നതിൽ വിദഗ്ധരും ഈ മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ്. ഏകദേശം 130 കോടി ജനങ്ങളുടെ വിവരം ശേഖരിക്കുന്നു എന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. അവർ ശേഖരിച്ച വിവരങ്ങൾ പ്രസാധകർ, ഏജൻസികൾ, സ്വകാര്യ നെറ്റ് വർക്കുകൾ, പരസ്യദാതാക്കൾ, ഗവേഷകർ എന്നിവർക്ക് വിറ്റ് പണം സമ്പാദിക്കുന്നു. ഈ സമ്പാദിച്ച പണം അവർ തങ്ങൾക്കു വിവരം നൽകാൻ സഹായിച്ച ഓൺലൈൻ മാധ്യമങ്ങൾക്ക് വീതിച്ചു നൽകുന്നു.

എങ്ങിനെയാണ് സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് 

ഓൺലൈൻ ഉപയോക്താക്കളുടെ വിവരങ്ങൾ സർവേകളിൽ നിന്നും, എഫക്ടീവ് മെഷറിന്റെ പങ്കാളി വെബ്സൈറ്റുകളിൽ സ്ഥാപിച്ച ജാവാ സ്ക്രിപ്റ്റ് (Java Script) അധിഷ്ഠിത ടാഗുകൾ, അവരുടെ മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയിൽ നിന്നുമാണ്. അവരുടെ പങ്കാളി വെബ്സൈറ്റുകൾ ബ്രൗസർ പ്ലഗിൻ  വഴി ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ടാഗുകളും, മൊബൈൽ അപ്ലിക്കേഷനുകളിൽ ഒളിപ്പിച്ചുവെച്ച ട്രാക്കിംഗ് സോഫ്ട്‍വെയറും ഉപയോഗിച്ച് ഉപയോക്താക്കളുടെ ആഴത്തിലും കൃത്യവുമായ വിവരങ്ങൾ ശേഖരിച്ച് മറ്റൊരു സെർവറിലേക്ക് അയച്ചു കൊടുക്കുന്നു. ഉപയോക്താവിന്റെ സ്വഭാവസവിശേഷത (ആരോഗ്യം, ഫിറ്റ്നസ്, യാത്ര, ഫാഷൻ തുടങ്ങിയവ), സാമൂഹ്യപരമായ വിവരങ്ങൾ (സ്വത്ത്, വരുമാനം, ദേശീയത, ലിംഗം മുതലായവ) താൽപ്പര്യം (ട്രേഡ്, ടെക്നോളജി, ഓട്ടോ ..) എന്നീ വിവരങ്ങളാണ് ട്രാക്കിംഗ് സംവിധാനം ഉപയോഗിച്ച് ശേഖരിക്കുന്നത്.

പങ്കാളി വെബ്സൈറ്റുകളുമായി ചേർന്ന് ഇവർ എങ്ങിനെ വിവരം ശേഖരിക്കുന്നുവെന്നും, ആ വിവരം ഏകീകരിച്ച്, പിന്നീട് ആവശ്യാനുസരണം തരം തിരിച്ച്, അത് ആവശ്യക്കാർക്ക് വിറ്റ് അതിൽനിന്ന് എങ്ങിനെ പണം സമ്പാദിക്കുന്നുവെന്നും ആ പണം പങ്കാളി വെബ്സൈറ്റുകളുമായി എങ്ങിനെ പങ്കുവെക്കുന്നുവെന്നതും ചുവടെ കൊടുത്ത ചിത്രത്തിൽ വ്യക്തമാക്കുന്നു.

EffectiveMeasure-BusinessModel
എഫക്റ്റീവ് മെഷർ പങ്കാളി വെബ്സൈറ്റുകളുമായി ചേർന്നുള്ള ബിസിനസ് മോഡൽ

എഫക്റ്റീവ് മെഷർ എങ്ങിനെ വിവരങ്ങൾ ശേഖരിക്കുന്നുവെന്നും അതിൽ നിന്ന് എങ്ങിനെ പണം സമ്പാദിക്കുന്നുവെന്നും കമ്പനി സ്ഥാപകനും പ്രസിഡന്റുമായിരുന്ന സ്കോട്ട് ജൂലിയൻ പറയുന്നത് കേൾക്കൂ..

 

മനോരമയും മാതൃഭൂമിയും – മലയാളികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന പ്രധാന കള്ളന്മാർ ?

നിങ്ങൾ മനോരമ ഓൺലൈൻ, മാതൃഭൂമി ഓൺലൈൻ, മാതൃഭൂമി ന്യൂസ് ആപ്പ് മുതലായവ ഉപയോഗിക്കുന്നവരാണോ? എങ്കിൽ നിങ്ങളുടെ ചോർത്താൻ സാധ്യമായ മിക്ക സ്വകാര്യ വിവരങ്ങളും ഇതിനകം ചോർത്തപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്.

എഫക്റ്റീവ് മെഷറിന്റെ ഒരു പ്രധാന പങ്കാളിയാണ് നമ്മുടെ സ്വന്തം മനോരമ ഓൺലൈൻ. മനോരമ ഓൺലൈനുമായുള്ള എഫക്റ്റീവ് മെഷറിന്റെ ബന്ധത്തിന്റെ വലിപ്പം അറിയണമെങ്കിൽ എഫക്റ്റീവ് മെഷറിന്റെ പരസ്യ ലഘുലേഖ കണ്ടാൽ മതിയാകും. അവരുടെ പരസ്യത്തിൽ നിന്നെടുത്ത ഒരു ചിത്രം നോക്കൂ..

മനോരമ ഓൺലൈൻ എഫക്ടിവ് മെഷറിന്റെ ക്ലയന്റ് ലിസ്റ്റിൽ ‘അഭിമാനപൂർവ്വം’ സ്ഥാനം പിടിച്ചിരിക്കുന്നു.

മാതൃഭൂമി ഒരു പടി കൂടി കടന്ന് ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങൾ അവരുടെ ഫോണിൽ നിന്നാണ് ചോർത്തുന്നത്. ഗൂഗിൾ പ്ലേയിൽ നിന്ന് മാതൃഭൂമി ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ അവർ ചില കാര്യങ്ങളിൽ നമ്മുടെ സമ്മതം ചോദിക്കുന്നുണ്ട് . ചിത്രം ചുവടെ –

ഈ വിവരങ്ങൾ, പ്രത്യേകിച്ച് നമ്മുടെ ഫോൺ കോൾ വിവരങ്ങൾ എന്തിനാണ് ഇവർ ശേഖരിക്കുന്നത്?
ഞെട്ടിക്കുന്ന വിവരം ഇതല്ല !
മസാച്ചുസെറ്റ്സ് സർവകലാശാല (University of Massachusetts) സ്റ്റോണി ബ്രൂക്ക് സർവ്വകലാശാല എന്നിവയുമായി സഹകരിച്ച് ICSI (International Conputer Science Institute) – UC ബെർക്ലി,  IMDEA നെറ്റ് വർക്കുകളിലുള്ള സ്വതന്ത്ര ഗവേഷകരുടെ ഒരു അക്കാദമിക് സംരംഭമാണ് “ഹെയ്സ്റ്റാക്ക് പ്രോജെക്ട്” (https://haystack.mobi/) . ഉപയോക്താക്കളുടെ സ്വകാര്യത കവരുന്നത് തടഞ്ഞ് ഇന്റർനെറ്റിനെ ഒരു സുരക്ഷിത മേഖലയാക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ഇവരുടെ പ്രോജക്റ്റിന്റെ ഒരു പ്രധാന ഉല്പന്നമാണ് Lumen Privacy Monitor ആപ്പ്. ഈ ആപ്പ് നിങ്ങളുടെ മൊബൈൽ ട്രാഫിക് വിശകലനം ചെയ്യുകയും ഒപ്പം നിങ്ങളുടെ ആപ്ലിക്കേഷനുകൾ വരുത്തിവെച്ച സ്വകാര്യതാ മോഷണങ്ങളെയും,  ഈ വിവരങ്ങൾ ശേഖരിക്കുന്ന സംഘടനകളെയും തിരിച്ചറിയാൻ സഹായിക്കുന്നു.

ആൻഡ്രോയിഡിൽ ലഭ്യമായ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തു നിങ്ങൾ മാതൃഭൂമി ന്യൂസിന്റെ ആപ്പ് ഒന്ന് വിശകലനം ചെയ്തു നോക്കൂ. മാതൃഭൂമി ആപ്പിൽ ഒളിഞ്ഞിരിക്കുന്ന കള്ളനെ കണ്ടുപിടിക്കാൻ പറ്റും. ചുവടെ കൊടുത്ത ചിത്രം നോക്കൂ

Mathrubhumi app leaking private information
മാതൃഭൂമി ന്യൂസ് ഉപയോക്താക്കളുടെ സ്വകാര്യവിവരം എഫക്റ്റീവ് മെഷറിന്റെ സെർവറിലേക്കു ചോർച്ച ചെയ്യപ്പെടുന്നു.

ചിത്രത്തിൽ കാണുന്ന കള്ളനെ പരിചയമുണ്ടോ? അത് നമ്മൾ മുൻപ് കണ്ട എഫക്റ്റീവ് മെഷർ എന്ന കള്ളൻ തന്നെയാണ്. മാതൃഭൂമി ന്യൂസ് ആപ്ലികേഷനിൽ നിന്ന് നമ്മളറിയാതെ നമ്മുടെ സ്വകാര്യവിവരങ്ങൾ കവർന്നെടുത്ത് ആവശ്യക്കാർക്ക് വിറ്റ് പൈസയുണ്ടാക്കുന്ന കള്ളൻ.

ഉയരുന്ന പ്രധാന ചോദ്യം

മാതൃഭൂമിയിൽ കഴിഞ്ഞ ദിവസം വന്ന ഒരു വാർത്തയാണിത്-

സ്വകാര്യതയ്ക്ക് വേണ്ടി വാദിക്കുന്ന മാതൃഭൂമിയുടെ ഈ വാർത്ത കാണുമ്പോൾ ചിരിക്കാതെ പിന്നെന്ത് ചെയ്യും. ആധാറിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന രീതിയിൽ പ്രതിപക്ഷത്തിന്റെ ചട്ടുകമായി വാർത്തകൾ കൊടുക്കുന്ന മനോരമയുടെ കയ്യിലിരുപ്പും മോഷണമാണെന്ന് പറയേണ്ടിവരില്ലേ എന്നതാണ് ചോദ്യം !!

ഇനി അറിയാനുള്ളത് മാതൃഭൂമിയും മനോരമയും കൂടി എത്ര കാലമായി ഈ സ്വകാര്യവിവര മോഷണം നടത്തുന്നു, ഇവർ ചേർന്ന് കവർന്നെടുത്ത മലയാളകളുടെ സ്വകാര്യ വിവരങ്ങൾ എഫക്റ്റീവ് മെഷർ കമ്പനി ആർക്കൊക്കെ വിറ്റു, അത് വാങ്ങിയവർ ആ വിവരങ്ങൾ ഉപയോഗിച്ച് എന്തൊക്കെ ചെയ്തു എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. ഇപ്പോൽ കേരളത്തിൽ കൂടി വരുന്ന ദേശവിരുദ്ധ പ്രവർത്തനത്തിന് പിറകിലും ജാതി വെച്ചുള്ള കളികളുടെയും പിറകിലും മലയാളികളുടെ വിവരങ്ങൾ വാങ്ങിയ സ്ഥാപനങ്ങൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ പങ്കുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ മനോരമയും മാതൃഭൂമിയും ബാധ്യസ്ഥരാണ് !!

ഇവരുടെ വെബ്സൈറ്റുകൾ സന്ദർശിക്കുന്നവർ, മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. നിങ്ങളെ ആരോ നിരീക്ഷിക്കുന്നു…

അപ്ഡേറ്റ് : ഈ വിഷയം ദേശീയ മാധ്യമമായ പിഗുരുസ്‌ (pgurus.com) ചർച്ച ചെയ്യുന്നു. ഗുരുതര ആരോപണങ്ങളുമായി ശ്രീ ടി ജി മോഹൻദാസ്

Are Manorama Online and Mathrubhumi News stealing personal data of users and selling it?

2 COMMENTS

  1. Everybody is string. So I can also steal. Good argument. They are all private companies, not government. Take action if they sell private data. This is a paid write-up to protect government

    • You happily share everything in your cupboard for cheap games over internet. At the same time you fear to share your basic information with Govt, whose sloe aim is to use it for organizing welfare activities. Why..?

LEAVE A REPLY

Please enter your comment!
Please enter your name here