നട്ടാല്‍ കുരുക്കാത്ത നുണ പറയുക എന്നത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു. പരമോന്നത കോടതിയില്‍ മാപ്പു എഴുതി നല്‍കി പുറത്തു വന്ന് വീണ്ടും നുണകളുടെ കെട്ടഴിക്കുകയാണ് ഈ നേതാവ്.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിനെ എങ്ങിനെ നേരിടുമെന്ന കാര്യത്തില്‍ ആശയ ദാരിദ്ര്യം നേരിടുന്നതാകാം ഒരു പക്ഷേ, ഈ നുണപ്രചാരണങ്ങളുടെ മൂലകാരണം.
ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങളൊന്നും അവതരിപ്പിക്കാനോ സ്വന്തം പാര്‍ട്ടിയുടെ നേട്ടങ്ങള്‍ എടുത്തു കാണിക്കാനോ ഇല്ലാഞ്ഞിട്ടാകാം. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ബലാല്‍സംഗ കൃത്യങ്ങളില്‍ ബിജെപിയേയും പ്രധാനമന്ത്രിയേയും വലിച്ചിഴയ്ക്കാന്‍ രാഹുല്‍ ശ്രമിച്ചത്.
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പതിനേഴുകാരിയായ യുവതിയെ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന കുല്‍ദീപ് സിംഗ് എന്ന എംഎല്‍എയെ ബിജെപി പാർട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. കുല്‍ദീപ് സിംഗ് കോണ്‍ഗ്രസിലൂടെ വളര്‍ന്നു വന്ന് ബിഎസ്പിയിലെത്തി പിന്നീട് ബിജെപി ടിക്കറ്റില്‍ മത്സരിച്ച വ്യക്തിയാണ്. ഇയാളെ ഹീനകൃത്യത്തില്‍ ജയിലിലടച്ചതോടെ ബിജെപി ശക്തമായ നടപടി എടുത്തു. എന്നാല്‍, കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന് ഈ കേസുമായി ബന്ധപ്പെടുത്തി ബിജെപിയേയും പ്രധാനമന്ത്രി മോദിയേയും ആരോപണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ലജ്ജയില്ലാത്തുകൊണ്ട് മാത്രമാണ്.
ഉന്നാവില്‍ വീണ്ടും ബലാല്‍സംഗത്തിനിരയായ യുവതിയെ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ തീവെച്ചു കൊലപ്പെടുത്തിയ സംഭവവും ഹൈദരബാദില്‍ വെറ്റിനറി ഡോക്ടറെ നാലു പേര്‍ ചെര്‍ന്ന് ബലാല്‍സംഗം ചെയ്ത ക്രൂരാമായി കൊലപ്പെടുത്തിയതും രാജ്യത്തെ നടുക്കിയിരുന്നു. എന്നാല്‍, ഇതിനൊക്കെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും പ്രധാനമന്ത്രിയും ഉത്തരവാദിയാണെന്ന് വരുത്തിത്തീര്‍ക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. രാഹുല്‍ പ്രതിനിധാനം ചെയ്യുന്ന വയനാട് രണ്ടു ദലിത് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളം ഭരിക്കുന്ന പിണറായി വിജയനെ ഇതു പോലെ ഉത്തരവാദിയാക്കാന്‍ രാഹുലിന് കഴിയുമോ.
കേരളത്തില്‍ നിരവധി ബലാല്‍സംഗങ്ങളും തീവെച്ചു കൊലകളും അരങ്ങേറുന്നുണ്ട്. കേരളം ബലാല്‍സംഗക്കൊലകളുടെ സ്വന്തം നാാണെന്ന് രാഹുലിന് ഇതേപോലെ പ്രസ്താവന നടത്താമോ. അമേഠിയില്‍ ചെന്നു കേറാന്‍ ഭയക്കുന്ന രാഹുലിന് ഇനി കേരളത്തിലും വരാന്‍ ഭയക്കേണ്ടി വരും. കാരണം കേരളത്തെ ഇങ്ങിനെ കാടടച്ച് ആക്രമിക്കുന്നതിനെതിരെ മലയാളികള്‍ പ്രതികരിക്കും.
ഇതേ പോലെയാണ് രാജ്യത്തെ ബലാല്‍സംഗ സംഭവങ്ങളെ സാമാന്യവല്‍ക്കരിച്ച് മെയ്ക്ക് ഇന്‍ ഇന്ത്യയുമായി താരതമ്യം ചെയ്ത് രാഹുല്‍ പ്രസംഗിച്ചത്. മെയ്ക്ക് ഇന്‍ ഇന്ത്യ രാജ്യത്തേക്ക് വിദേശികളെ നിക്ഷേപത്തിനായി ആകര്‍ഷിക്കുന്ന പദ്ധതിയാണ്. രാഹുല്‍ റേയ്പ് ഇന്‍ ഇന്ത്യ എന്നു പറഞ്ഞതോടെ ഇന്ത്യയിലേക്കു വരു സ്ത്രീകളെ റേപ് ചെയ്യു എന്ന് ആഹ്വാനിക്കുന്നതിനു തുല്യമായി.
ഇതിനാലാണ് പാര്‍ലമെന്റില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വനിതാ എംപിമാര്‍ ചേര്‍ന്ന് പ്രതിഷേധം നടത്തിയത്. ഇതിനെ തുടര്‍ന്ന് രാജ്യമെമ്പാടും സോഷ്യല്‍മീഡിയയിലും രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യം ശക്തമായി.
എന്നാല്‍, താന്‍ മാപ്പു പറയില്ലെന്ന് ധാര്‍ഷ്ട്യത്തോടെ പ്രതികരിച്ച രാഹുല്‍ ഇതിനൊപ്പം നരേന്ദ്രമ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഡെല്‍ഹി നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ വീഡിയോ ക്ലിപുമായി രംഗത്ത് എത്തി.
രാജ്യമെമ്പാടും വന്‍ പ്രതിഷേധം ആഞ്ഞടിച്ച നിര്‍ഭയ കേസിനെ തുടര്‍ന്ന് അന്ന് രാജ്യം ഭരിച്ച യുപിഎ സര്‍ക്കാര്‍ ആയിരം കോടിയുടെ സ്ത്രീ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഈ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുകയും സ്ത്രീ സുരക്ഷയ്ക്കായി യാതൊന്നും ചെയ്യുകയുമുണ്ടായില്ല. ഈ പശ്ചാത്തലത്തില്‍ ഡെല്‍ഹിയെ ബലാല്‍സംഗങ്ങളുടെ തലസ്ഥാനമായി കോണ്‍ഗ്രസ് മാറ്റുകയാണെന്ന മോദി ആരോപണം ഉന്നയിക്കുകയായിരുന്നു.
എന്നാല്‍, രാഹുല്‍ ബലാല്‍സംഗം എന്ന ഹീനകൃത്യത്തെ മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന നിക്ഷേപാകര്‍ഷക പദ്ധതിയെ പോലെ ഉപമിച്ച് മഹത്വവല്‍ക്കരിക്കുകയാണ് ചെയ്തത്. ഇന്ത്യയില്‍ വരു ബലാല്‍സംഗം ചെയ്യു എന്ന ആഹ്വാനമാണ് രാഹുല്‍ നടത്തിയത്. ഇത് തിരിച്ചറിയാനുള്ള വിവേകമില്ലാത്ത രാഹുല്‍ തന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ ഖെദം പ്രകടിപ്പിക്കുകയോ പ്രസ്താവന തിരുത്തുകയോ ചെയ്തില്ല.
ഡെല്‍ഹിയില്‍ മോദിസര്‍ക്കാരിനെതിരെ നടത്തിയ പ്രതിഷേധ റാലിയില്‍ തന്റെ പേര് രാഹുല്‍ ഗാന്ധിയെന്നാണെന്നും രാഹുല്‍ സവര്‍ക്കറല്ലെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. രാഹുലിന്റെ പേര് എന്തുമായിക്കൊള്ളട്ടെ പക്ഷേ, ധീരദേശാഭിമാനിയായ വീര്‍സവര്‍ക്കറെ അപമാനിക്കുന്നതില്‍ അദ്ദേഹം കണ്ടെത്തുന്ന ആനന്ദം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.
രാഹുലിന്റെ യഥാര്‍ത്ഥ പേര് റൗള്‍ വിഞ്ചിയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമിയെപോലുള്ളവര്‍ ആരോപിക്കാറുണ്ട്. വിദേശത്ത് പഠനത്തിനു പോയപ്പോള്‍ ഈ പേരിലാണത്രെ രാഹുല്‍ രജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ ഗാന്ധി പഠിച്ച യുകെയിലെ സര്‍വ്വകലാശാലയില്‍ ഈ പേരില്‍ ഒരു രജിസ്‌ട്രേഷന്‍ ഇല്ലെന്ന് ഇതേ സ്ഥലത്ത് വിസിറ്റിംഗ് പ്രഫസറായി സേവനമനുഷ്ഠിച്ചിരുന്ന സ്വാമിക്ക് രേഖാമൂലം തെളിവു ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുല്‍ ഗാന്ധിയിലെ ഗാന്ധി എന്ന സര്‍നെയിം സംബന്ധിച്ചും വലിയ ചര്‍ച്ചകള്‍ രാജ്യത്ത് നടക്കുന്നുണ്ട്. രാഷട്രപിതാവായ മഹാത്മാ ഗാന്ധിയുമായി യാതൊരു ബന്ധവും ഇതിനില്ലെന്നും, രാഹുലിന്റെ മുത്തച്ഛനായ ഫിറോസ് ഗണ്ഡിയുടെ പേരിനൈാപ്പമുള്ള വാല്‍ കൂട്ടിച്ചേര്‍ത്ത് അക്ഷരം മാറ്റി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വലിയ ആക്ഷേപമാണുള്ളത്.
മുത്തച്ഛന്റെ ചരമവാര്‍ഷിക ദിനത്തില്‍ പോലും സ്മരിക്കാത്തവരും അദ്ദേഹത്തെ അടക്കം ചെയ്ത ഇടത്തുപോയി ഒരു പൂവ് പോലും അര്‍പ്പിക്കാത്തവരുമായ ഇവര്‍ അദ്ദേഹത്തിന്റെ വക്രീകരിച്ച പേര് ഉപയോഗിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണന്നാണ് ആരോപണം.
രാജ്യത്തിനു വേണ്ടി സ്വാതന്ത്ര്യസമരപ്പോരാട്ടത്തില്‍ പങ്കെടുക്കുകയും ബ്രിട്ടീഷ് പീഡന കേന്ദ്രമായ ആന്‍ഡമാനിലെ കാലാപാനി എന്നു കുപ്രസിദ്ധി നേടിയ തടവറയില്‍ അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന വീര സവര്‍ക്കറെ കേവലം വോട്ടുബാങ്കു രാഷ്ട്രീയത്തിനായി അവഹേളിക്കുന്ന ഹീനസ്വഭാവമാണ് രാഹുലിനുള്ളത്.
രാഹുലിന്റെ മുത്തശ്ശി രാജ്യം ഭരിക്കുന്ന സമയത്ത് വീര്‍ സവര്‍ക്കറെ അദരിച്ച് സ്മാരക സ്റ്റാംപ് പുറത്തിറക്കിയിട്ടുണ്ട്. അന്നില്ലാത്ത വെറുപ്പ് ഇന്ന് രാഹുലും കോണ്‍ഗ്രസും കാണിക്കുന്നത് സവര്‍ക്കറുടെ ഹിന്ദുത്വ നിലപാടിനെതിരെ ഇപ്പോള്‍ പറയുന്നത് വോട്ടുബാങ്കു രാഷ്ട്രീയത്തിന് ഗുണം ചെയ്യുമെന്ന് കണ്ടാണ്. ഇതേ വീരസവര്‍ക്കര്‍ക്ക് ഭാരത രത്‌നം നല്‍കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയ ശിവസേനയുമായി അധികാരം പങ്കിടാന്‍ ഒരുളുപ്പുമില്ലാ്ത്ത കോണ്‍ഗ്രസിനു വേണ്ടിയാണ് രാഹുല്‍ ഈ വാചടോപങ്ങള്‍ നിരത്തുന്നതെന്നത് ഒരു ദേശീയ നേതാവിന് ഭൂഷണമല്ല. മറിച്ച് അപമാനവുമാണ്.
ഇതേ റാലിയില്‍ ഇന്ത്യയുടെ ഇക്കണോമി തകര്‍ന്നെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഇക്കണോമി തകര്‍ന്നുവെന്ന് പുരപ്പുറത്ത് ചെന്ന് വിളിച്ചു കൂവിയിട്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ജിഡിപിയിലെ വളര്‍ച്ചാ നിരക്ക് ഒന്നോ രണ്ടോ പാദങ്ങളില്‍ രണ്ടുശതമാനം കുറഞ്ഞതിന്റെ പേരിലാണ് ഇങ്ങിനെ പറയുന്നതെങ്കില്‍ ദേശീയ നേതാവിന് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലെന്നു വേണം കരുതാന്‍.
വിദേശ നിക്ഷേപം, വിദേശ നാണ്യ ശേഖരം. എക്കാലത്തേയും മികച്ച നിലയിലിലും ധനക്കമ്മി, പണപ്പെരുപ്പം എന്നിവ നിയന്ത്രണാവസ്ഥയിലുമാണെന്നതും. ജിഎസ്ടി എന്ന നികുതി വരുമാനം കഴി്ഞ്ഞ മാസം ഒരു ലക്ഷം കോടി കവിഞ്ഞതും ഇക്കണോമി തകര്‍ന്നുവെന്ന ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്ന് തെളിയിക്കുന്നതാണ്. അണ്‍സീസണല്‍ മഴമൂലം വിളവെടുപ്പിനെ ബാധിച്ചതിനെ തുടര്‍ന്ന ഉള്ളിവില ഉയര്‍ന്നതും യുപിഎ കാലത്ത് ഇന്‍ഫ്‌ളേഷന്‍ മൂലം ആവശ്യവസ്തുക്കളുടെ വില വര്‍ദ്ധിച്ചതുമായി വലിയ അന്തരമുണ്ട്. യുപിഎ കാലത്ത് ഇന്‍ഫ്‌ളേഷന്‍ 13 ശതമാനമോളം ഉയര്‍ന്നിരുന്നു. എന്നാല്‍, മോദിയുടെ കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം ഇന്‍ഫ്‌ളേഷന്‍ നാലു ശതമാനത്തില്‍ കൂടുതല്‍ ഒരിക്കലും ഉയര്ന്നിട്ടില്ല.
2013 ല്‍ 14 ലക്ഷം കോടിയായിരുന്നു ഇന്ത്യയുടെ ബഡ്ജറ്റ്. എ്ന്നാല്‍, രണ്ടാം മോദി സര്‍ക്കാരില്‍ ഇന്ത്യയുടെ ബഡ്ജറ്റ് മുപ്പതു ലക്ഷം കോടി രൂപയുടേതായി ഉയര്‍ന്നു.2013 ല്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 28000 കോടി രൂപ നീക്കിവെച്ചപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ 60,000 കോടി രൂപയാണ് നല്‍കിയത്. യുപിഎയുടെ കാലത്തെ 28000 ല്‍ 14000 കോടിയും ഇടനിലക്കാരും അനര്‍ഹരും നേടിയെടുത്തിരുന്നപ്പോള്‍, നരേന്ദ്ര മോദി 38 കോടി ജന്‍ധന്‍ അക്കൗണ്ടുവഴി ഈ തുക യഥാര്‍ത്ഥ അവകാശികള്‍ക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി നേരിട്ടു എത്തിച്ചു കൊടുക്കുകയാണ്.
ഇക്കണോമി തകര്‍ന്നാല്‍ 28000 കോടിയില്‍ നിന്ന് 60,000 കോടി രൂപ നല്‍കാനാകുമോ. ഇതു കൂടാതെയാണ് 13 കോടി കര്‍ഷകര്‍ക്ക് 70000 കോടി രൂപ കിസാന്‍ സമ്മാന്‍ നിധിയായി നല്‍കിയത്. 24000 കോടി രൂപ ഇതിനകം ആ്ദ്യ ഗഡുവായി നല്‍കികഴിഞ്ഞു, സാമ്പത്തികാടിത്തറ തകര്‍ന്നരാജ്യത്തിന് ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് വന്‍ ധനസഹായം നല്‍കാനാകുമോ രാഹുല്‍.
റാഫേല്‍ അഴിമതി ആരോപിച്ച് മോദി കൊള്ളക്കാരനാണെന്ന് രാജ്യം മുഴുവന്‍ തെരഞ്ഞെടുപ്പു കാലത്ത് രാഹുല്‍ വിളിച്ചു കൂവി നടന്നിരുന്നു. എന്നാല്‍, രാജ്യം മോദിയില്‍ വിശ്വാസമര്‍പ്പിക്കുകയും പരമോന്നതി കോടതി റാഫേലിന് ക്ലീന്‍ ചിറ്റു നല്‍കുകയും ചെയ്തു. സുപ്രീം കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തി പ്രധാനമന്ത്രിയെ അപമാനിച്ചതിന് രാഹുലിന് മാപ്പ് എഴുതി നല്‍കേണ്ടിയും വന്നു. എന്നിട്ടും തുടര്‍ നടപടികളുമായി പോയ സുപ്രീം കോടതിയുടെ മുന്നില്‍ ഇനിയും നടപടി പാടില്ലെന്ന് അഭ്യര്‍ത്ഥിക്കേണ്ടിയും വന്നു.
രാഹുല്‍ പറഞ്ഞ നുണകളൊന്നും രാജ്യം വിശ്വസിച്ചില്ല. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ അമേഠിയിലെ ജനങ്ങള്‍ രാഹുലിനെ വലിച്ചെറിഞ്ഞു. കേരളത്തിലെ വയനാടിന്റെ ഔദാര്യത്തില്‍ ഇപ്പോള്‍ എംപി സ്ഥാനം വഹിക്കുന്ന രാഹുലിന് ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ലജ്ജയില്ലേ.. വയനാട്ടിലുള്ളവരും ഇദ്ദേഹത്തിന്റെ ഗുണഗണങ്ങള്‍ താനെ തിരിച്ചറിഞ്ഞു കൊള്ളും.
ഒരോ ദിവസവും നുണകളും വ്യാജ ആരോപണങ്ങളുമായി എത്തുന്ന രാഹുലിന് പിറ്റേന്ന് ഏതെങ്കിലും കോടതികളില്‍ മാപ്പിരക്കലാണ് പ്രധാന പരിപാടി. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സെക്രട്ടറിയോട് ഇന്ന് ഏതു കേസിലാണ് മാപ്പു പറയേണ്ടത് എന്ന് ചോദിച്ച് പരിപാടി ഫിക്‌സ് ചെയ്യേണ്ട ഗതികേടിലാണ് രാഹുല്‍ ഇപ്പോള്‍.