Home കോൺഗ്രസ് റഫാൽ, രാഹുൽ പിന്നെ ഒരു മാധ്യമ സംസ്കാരവും

റഫാൽ, രാഹുൽ പിന്നെ ഒരു മാധ്യമ സംസ്കാരവും

0
റഫാൽ, രാഹുൽ പിന്നെ ഒരു മാധ്യമ സംസ്കാരവും

കേരളം  ചർച്ച ചെയ്യാതെ പോയ  രണ്ട് സുപ്രധാന വിധിന്യായങ്ങൾ, ഉത്തരവുകൾ  കഴിഞ്ഞാഴ്ച സുപ്രീം കോടതിയിൽ നിന്നുണ്ടായി. ഒരർഥത്തിൽ  കേരളത്തിലെ പ്രമുഖ കോൺഗ്രസ് – കമ്മ്യൂണിസ്റ്റ് അനുകൂല മാധ്യമങ്ങളും മാധ്യമ സുഹൃത്തുക്കളും ആ വിധികളിൽ നിന്ന്  രക്ഷപ്പെടുകയായിരുന്നു. സൂചിപ്പിച്ചത് റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച റിവ്യൂ ഹർജിയിലെ വിധിയും  രാഹുൽ ഗാന്ധിക്കെതിരായ  കോടതിയലക്ഷ്യ കേസിലെ ഉത്തരവുമാണ്. രണ്ടെണ്ണത്തിനും ദേശീയ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ ശബരിമല കേസിലെ റിവ്യൂ ഹർജിയിലെ ഉത്തരവ് അതേ  ദിവസം വന്നതിനാൽ ആ സംഭവങ്ങളെ മുൻനിരയിൽ നിന്ന് ഒഴിച്ചുനിർത്താൻ  മലയാളം വാർത്താ ചാനലുകൾക്ക്   സാധിച്ചു. കുറെ പത്രങ്ങൾ എന്നാൽ ആ വാർത്തയെ ഗൗരവത്തിൽ കണ്ടു എന്നത് വസ്തുതയാണ്; ആ വാർത്തക്ക്  ഒന്നാംപേജിൽ സ്ഥാനം കണ്ടെത്തിയവരുണ്ട് എന്നർത്ഥം.  പക്ഷെ, റഫാൽ പ്രശ്നം  അഥവാ അതിന്റെപേരിലുള്ള   കുപ്രചരണം എത്രത്തോളം ആഘോഷിച്ചിരുന്നു  എന്നത് പരിശോധിക്കുമ്പോഴാണ് മാധ്യമങ്ങൾ  കോടതി വിധിയോട് നീതി പുലർത്തിയോ എന്ന സംശയം ബലപ്പെടുക.

അതിനൊപ്പം ചേർത്ത് വെക്കേണ്ടതാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ തരംതാണ പ്രചാരണങ്ങൾക്ക് കോടതിയിൽ നിന്ന് കിട്ടിയ താക്കീത്.  റഫാൽ കേസിലെ കോടതി വിധിയെ ആധാരമാക്കിക്കൊണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ തകർക്കാനുദ്ദേശിച്ച്‌,  വ്യാജ ആക്ഷേപങ്ങൾ ചൊരിയാനാണ്  രാഹുൽ ശ്രമിച്ചത്.  ‘ അത്യുന്നത നീതിപീഠം പ്രധാനമന്ത്രിയെ മോശക്കാരനായി ചിത്രീകരിച്ചു ‘ എന്നാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞുനടന്നത്.  നിരുപാധികം മാപ്പ് ചോദിച്ചത് കൊണ്ടാണ് കോടതിയലക്ഷ്യ നടപടിയിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടത്. അതായത് രാഷ്ട്രീയ ധാർമ്മികത കാറ്റിൽ പറത്തുകയായിരുന്നു രാഹുൽ എന്ന് കോടതി തുറന്നു പറഞ്ഞു. മേലിൽ ഇത്തരം അബദ്ധങ്ങൾ ഉണ്ടാവരുത് എന്ന മുന്നറിയിപ്പും  ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് നൽകി. ഇതുപോലെ ഒരു ഗതികേട് ഇന്ത്യയിലെ ഒരു പ്രധാന പാർട്ടിയുടെ മുൻ നിര  നേതാവിനും മുൻപ് ഉണ്ടായിട്ടുണ്ടാവില്ല. ആ വിധത്തിലുള്ള ഒരു ചരിത്രമാണ് രാഹുൽ ഗാന്ധി യഥാർഥത്തിൽ രചിച്ചിരിക്കുന്നത്. അതും നമ്മുടെ മാധ്യമങ്ങൾക്ക് മുൻനിരയിൽ നിന്ന് ഒഴിവാക്കാൻ സാധിച്ചു.  
അഴിമതി ആരോപണങ്ങളുടെ നെറുകയിലായിരുന്ന ഒരു കുടുംബത്തിന്റെയും പാർട്ടിയുടെയും നേതാവ് മറ്റുള്ളവരെയൊക്കെ മോശക്കാരായി  ചിത്രീകരിക്കാൻ ആസൂത്രിതമായി നടത്തിയ ശ്രമമായിരുന്നു അത്. സ്വന്തം പിതാവ് ഒരു പ്രതിരോധ അഴിമതിക്കേസിൽ കുടുങ്ങിയതിന് പ്രതികാരമെന്നോണമാണ് രാഹുൽ ഇതിനായി ഇറങ്ങിയത്  എന്ന് അന്നുതന്നെ കോൺഗ്രസിനുള്ളിൽ സംസാരമുണ്ടായിരുന്നു. മോദിക്കെതിരായ അത്തരം ആക്ഷേപങ്ങൾ വിലപ്പോവില്ല എന്ന് മുന്നറിയിപ്പ് നൽകിയവരും കോൺഗ്രസ് നേതൃ നിരയിൽ അന്നുണ്ടായിരുന്നു എന്ന് പിന്നീട് പലരും സാക്ഷ്യപ്പെടുത്തിയതുമാണ്. എന്നാൽ ചിദംബരം -അഹമ്മദ് പട്ടേൽ ലോബി തീരുമാനിച്ചത് കള്ളപ്രചാരണം ശക്തമായി നടത്തണം എന്നാണ്. അതാണ് രാഹുൽ നാടുമുഴുവൻ പറഞ്ഞുനടന്നത്. ‘ചൗക്കിദാർ ചോർ ഹേയ് ‘ എന്ന മുദ്രാവാക്യവും അതിന്റെ ഭാഗമായുണ്ടായതാണ്. അത് ആസൂത്രണം ചെയ്ത പ്രധാനി ഇപ്പോഴും  ‘ ചോർ ചോർ ‘ എന്ന ആക്ഷേപം കേട്ടുകൊണ്ട് തിഹാർ ജയിലിൽ കഴിയുന്നു.  അതിന് പിന്നാലെ ആരൊക്കെ അവിടേക്ക് എത്തുമെന്ന് കണ്ടറിയണം. അത് പോട്ടെ, നമ്മുടെ വിഷയം അതല്ലല്ലോ.

യഥാർഥത്തിൽ രാഹുൽ ഗാന്ധി നടത്തിയത്  കുപ്രചരണം തന്നെയായിരുന്നു; വസ്തുതകൾക്ക് നിരക്കാത്തതായിരുന്നു; യാതൊരു അടിസ്ഥാനവും ഇല്ലാത്തതായിരുന്നു. എന്നിട്ടും അത് അദ്ദേഹം  ആവർത്തിച്ചു. രാഹുലിനെ പ്രധാനമന്ത്രിയാക്കാനായി നടന്ന മാധ്യമങ്ങൾ അത് പൊലിപ്പിച്ച് പ്രചരിപ്പിച്ചു. മാധ്യമങ്ങൾ പലതും എന്തൊക്കെയാണ് ചെയ്തത്, എന്തൊക്കെ ചർച്ചചെയ്തു. ആര് എന്ത് കള്ളം പറഞ്ഞാലും അത് ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരാണ് എങ്കിൽ,  പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരുന്നല്ലോ പല മാധ്യമങ്ങളുടെയും ആസൂത്രിത പദ്ധതി. ഒരു സർക്കാർ തെറ്റ് ചെയ്താൽ വിമർശിക്കപ്പെടണം; തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടണം. അതിലൊന്നും അഭിപ്രായ ഭിന്നതയില്ല. എന്നാൽ ഏതെങ്കിലും  ഒരാൾ എന്തെങ്കിലും നുണകളുമായി വരികയാണെങ്കിൽ അത് അപ്പാടെ വിശ്വസിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ന്യായമാണോ  മാധ്യമ ധർമ്മമാണോ?  അതല്ലേ റഫാലിന്റെ  പേരിൽ നടന്നത്?. സുപ്രീം കോടതി വിധി ഇപ്പോൾ എല്ലാ സംശയങ്ങളും തീർത്ത് കൊടുക്കുന്നുണ്ട്. അതിലേക്ക് വരാം. എന്നാൽ ആ ഈ യുദ്ധ  വിമാന ഇടപാട് സുതാര്യമാണ്, അത് സർക്കാരുകൾ തമ്മിലുള്ള ഇടപാടാണ് എന്ന് കോടതി അസന്ദിഗ്‌ധമായി വ്യക്തമാക്കുന്നു.  മുഴുവൻ രേഖകളും കോടതി പരിശോധിച്ചിരുന്നു എന്നതുമോർക്കുക.

ഇവിടെ തെറ്റ് പറ്റിയത് റഫാലിലെ ഹര്ജിക്കാര്ക്ക് മാത്രമാണോ?. പ്രശാന്ത് ഭൂഷൺ, അരുൺ ശൗരി, യശ്വന്ത് സിൻഹ, എൻ റാം തുടങ്ങി ഈ കേസിൽ  മുന്നിൽ നിന്നവരുടെ മുഖത്തു മാത്രമാണോ സുപ്രീം കോടതി വിധിയുടെ ശരങ്ങൾ  ചെന്ന് കൊണ്ടത്?  അല്ല തന്നെ, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങി കുപ്രചരണം അഴിച്ചുവിട്ടവർക്കും അത് കൊണ്ടിട്ടുണ്ട്. അതിനപ്പുറമോ? അവിടെയാണ് കുറെ മാധ്യമങ്ങളുടെ റോൾ ഉയർന്നുവരുന്നത്. കോൺഗ്രസിൽ നിന്ന് അച്ചാരം  വാങ്ങിയത് പോലെ പ്രവർത്തിച്ച കുറെ മാധ്യമങ്ങൾ. അതിൽ ഏറ്റവും രസകരമായി തോന്നിയത് അല്ലെങ്കിൽ  ശ്രദ്ധേയമായി തോന്നിയ  ഒരു അഭിപ്രായ പ്രകടനം, ‘ഹിന്ദു ‘ പത്രത്തിന്റെ കോ – ചെയർ, എഡിറ്റോറിയൽ സ്ട്രാറ്റജി ഡയറക്ടർ എന്നീ ചുമതലകൾ വഹിക്കുന്ന  മാലിനി പാർത്ഥസാരഥിയുടേതാണ്. ” നരേന്ദ്ര മോഡിയുടെ വ്യക്തിത്വവും ആത്മാർഥതയും ചോദ്യം   ചെയ്യാവുന്നതല്ല  എന്ന്  തനിക്ക് എന്നും ബോധ്യമുണ്ടായിരുന്നു”  എന്നാണ് അവർ ട്വീറ്റ് ചെയ്തത്. അതെ പത്രത്തിന്റെ ചെയർമാൻ എൻ റാം ആയിരുന്നല്ലോ മോഡി സർക്കാരിനെതിരെ ഈ കള്ളക്കഥകൾ മെനഞ്ഞിരുന്നത്; അതിനായി ഉപയോഗിച്ചത് ‘ഹിന്ദു ‘ പത്രത്തെ തന്നെയും .  വിധി പ്രസ്താവം വന്നതിന് ശേഷം എൻ റാം പ്രതികരിച്ചു കണ്ടതുമില്ല. നാലഞ്ച് ദിവസമായി റാം എന്തെങ്കിലും ട്വീറ്റ് ചെയ്തതായും കാണുന്നില്ല.   മാലിനി പ്രകടമാക്കിയ  ആ മര്യാദ,പക്ഷെ, നരേന്ദ്ര മോദിയെ സ്വന്തം പരിപാടിക്ക് ക്ഷണിച്ചു കൊണ്ടുവന്നവർ പോലും കാണിച്ചില്ല. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് കാലത്ത് എന്തൊക്കെ കള്ളക്കഥകളാണ് അവർ മലയാളിയുടെ മുഖത്തേക്ക് തുപ്പിയത് എന്നത് മറന്നുകൂടല്ലോ. ഈ വിധി പ്രസ്താവമുണ്ടായപ്പോൾ തങ്ങൾക്ക് തെറ്റ് പറ്റി എന്നൊരു മുഖപ്രസംഗം എഴുതിയെങ്കിൽ ………. പക്ഷെ, അതുണ്ടായില്ല; ഉണ്ടാവുമെന്ന് കരുതുകയും വേണ്ട.

ഇനി എന്താണ് ഈ യുദ്ധവിമാന ഇടപാട് എന്നത് കൂടി ഒന്ന് നോക്കാം. കഴിഞ്ഞ 17-18  വർഷമായി  പുതിയ ആധുനിക യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന്  ഇന്ത്യ  ശ്രമങ്ങൾ നടത്തുകയാണ്. യാതൊന്നും ഇക്കാലത്ത് വാങ്ങിയതുമില്ല. വ്യോമസേനയുടെ കയ്യിലുള്ള റഷ്യൻ നിർമിത ‘സുഖോയ്’  വിമാനങ്ങൾ ഇന്നത്തെ സൈനിക മത്സരഭൂമികയിൽ  കാര്യക്ഷമമല്ല എന്നതാണ് വിലയിരുത്തൽ. കഴിഞ്ഞ കുറേക്കാലമായി നാം ഉപയോഗിക്കുന്നത് റഷ്യൻ വിമാനമാണ്. അതിൽ അന്പത്  ശതമാനത്തോളം കേടാണ്….. നിലവാരത്തിലുമല്ല.  എങ്കിലും ഇന്ത്യ ഇന്നിപ്പോഴും ആശ്രയിക്കുന്നത് അതിനെത്തന്നെയാണ്. നമ്മുടെ ധീര വ്യോമസേനാംഗങ്ങളുടെ കൈവശം നാമിപ്പോൾ കൊടുത്തയക്കുന്നത് പഴക്കം ചെന്ന, റിപ്പയർ ചെയ്തും മറ്റും കൊണ്ടുനടക്കുന്ന യുദ്ധ വിമാനങ്ങളാണ് എന്നർത്ഥം.  
പുതിയ വിമാനം സംബന്ധിച്ച്  ഒട്ടേറെ നിർദ്ദേശങ്ങൾ വന്നു. അവസാനം നമ്മുടെ വ്യോമ  സേന കണ്ടെത്തിയത് ഫ്രാൻസിൽ നിർമ്മിക്കുന്ന റഫാൽ  വിമാനങ്ങളാണ്. യുപിഎ സർക്കാരിന്റെ കാലത്താണ് ആ ധാരണയുണ്ടായത്.  പക്ഷെ അന്ന് അവർക്ക് കരാർ ഒപ്പുവെക്കാനായില്ല. പല കാരണങ്ങൾ അതിനുണ്ടാവാം. ഖജനാവിലെ പണത്തിന്റെ അഭാവവും അതിലൊന്നാണ്.  നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയ ശേഷമാണ് ഇക്കാര്യത്തിൽ പുനരാലോചന നടന്നത്.  അതൊക്കെ കണക്കിലെടുത്താണ്, ദേശ സുരക്ഷക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ്, റഫാൽ  വിമാനത്തെക്കുറിച്ച് ഇന്ത്യ ചിന്തിച്ചത്. മോഡി സർക്കാർ ഒരു കാര്യം തീരുമാനിച്ചു . ആ ഇടപാട് രണ്ട്‌  രാജ്യങ്ങൾ തമ്മിലാവണം.  ഒരു കാരണവശാലും ഇടനിലക്കാർ പാടില്ല. രണ്ട്‌  രാജ്യങ്ങൾ തമ്മിലുള്ള ഇടപാട് പോലും രണ്ട്‌ രാഷ്ട്രത്തലവന്മാർ തമ്മിലാവണം എന്നും നിശ്ചയിച്ചു. അങ്ങിനെ 2016- ലെ റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായെത്തിയ  അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ്  ഫ്രാങ്കോയിസ്  ഹോളണ്ടെ- യുമായി നടന്ന ചർച്ചക്കിടയിലാണ് ധാരണയിലെത്തിയത്. അതായത് 2016 ജനുവരി 25 – 26  ദിവസങ്ങളിൽ.  ഒരു രാജ്യത്തിന് ഒരു സർക്കാരിന്,  ഇത്തരമൊരു കച്ചവടത്തിൽ  എന്നല്ല ഒരു ഇടപാടിലും കൈക്കൂലി മറ്റൊരു രാജ്യത്തിനോ നേതാവിനോ കൊടുക്കാനാവില്ലല്ലോ. ഫ്രാൻസിന്റെ ഖജനാവിൽ നിന്ന് ഇന്ത്യയിലെ ആർക്കെങ്കിലും കൈക്കൂലി കൊടുക്കാനാവുമോ ? ദൗർഭാഗ്യവശാൽ രാഹുൽ ഗാന്ധിക്കും മാതാവിനും മറ്റും അതൊന്നും ബോധ്യമാവുകയില്ല; കാരണം   വിശദീകരിക്കേണ്ടതില്ലല്ലോ.

ഇനി വിമാന ഇടപാടിന്റെ കാര്യം.   സെക്യൂരിറ്റി ദൃഷ്ടിയിലുള്ളതും  രണ്ട്‌ രാജ്യങ്ങൾ തമ്മിലുളളതുമായ ധാരണയാണ് ഉണ്ടാക്കിയത് എന്നതാദ്യം ഓർക്കുക.  അതിൽ ഒരു കാര്യം വ്യക്തം. എന്തെല്ലാമാണ് വിമാനത്തിന്റെ പ്രത്യേകത, എന്തെല്ലാം സവിശേഷതകൾ അതിനുണ്ട്, ഇന്ത്യയുടെ ഏറ്റവും പുതിയ പ്രതിരോധ ആവശ്യങ്ങൾ …………. അതിനൊപ്പം വ്യോമസേനയിലെ  പൈലറ്റ് മാർക്ക് പരിശീലനം, വിമാനത്തിന്റെ റിപ്പയർ, സെർവീസിങ്  തുടങ്ങിയവയിൽ ഇന്ത്യയുടെ വ്യവസ്ഥകൾ കണക്കിലെടുക്കണം. അതിനൊക്കെയൊപ്പം ഇന്ത്യ വാങ്ങുന്ന വിമാനത്തിൽ  പകുതി ‘മേക്ക്  ഇൻ ഇന്ത്യ ‘ പദ്ധതിയിൽ ഇന്ത്യയിൽ നിർമ്മിക്കണം. അതിന്   ഇന്ത്യൻ സ്ഥാപനങ്ങളുമായി ഫ്രഞ്ച് അധികൃതർ കരാറുണ്ടാക്കണം.  ഇതൊക്കെയും അംഗീകരിക്കപ്പെട്ടു. അതേസമയം  യുദ്ധ വിമാനത്തിന്റെ സവിശേഷതകൾ  മുഴുവൻ പുറം ലോകം അറിഞ്ഞിട്ടില്ല;  നമ്മുടെ സുരക്ഷാ വിഭാഗം, വ്യോമസേനാ അധികൃതർ, വിദഗ്ദ്ധർ തുടങ്ങിയവർ ആണ് നിർദ്ദേശങ്ങൾ സമർപ്പിച്ചത്. നിലവിലുള്ള റഫാൽ യുദ്ധ  വിമാനമല്ല മറിച്ച്‌ നവീകരിച്ച, ഇന്ത്യൻ ആവശ്യങ്ങൾക്കനുസരിച്ചുള്ളവയാണ് ലഭിക്കുക. അന്ന് അത് ഇന്ത്യൻ മണ്ണിലെത്തിയിരുന്നില്ല; ഇന്നിപ്പോൾ ആദ്യവിമാനം ഇന്ത്യ ഏറ്റുവാങ്ങിക്കഴിഞ്ഞു.  എന്നാൽ എന്തെല്ലാമാണ് അതിലെ പ്രത്യേകത എന്നത് ഇനിയും വെളിച്ചതായിട്ടില്ല. അതാണ് ഇന്ത്യയുടെ ശത്രുരാജ്യങ്ങളെ വിഷമിപ്പിച്ചത്. അവരിൽ ചിലർ അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. 

ഇന്ത്യയുടെ സൈന്യം,  പ്രതിരോധം,  എത്രത്തോളം ശക്തമാവുന്നോ അതിൽ വിഷമിക്കുന്നത് ഇന്ത്യയുടെ ശത്രുക്കൾ ആണല്ലോ. പക്ഷെ ഇവിടെ ചൈനയേക്കാൾ,  പാക്കിസ്ഥാനെക്കാൾ വിഷമിച്ചത് നമ്മുടെ   പ്രതിപക്ഷമാണ് എന്നതാണ് രസകരം. അതാണ് ഒരു സാധാരണ ഇന്ത്യക്കാരനെ വിഷമിപ്പിക്കുന്നത്, ചിന്തിപ്പിക്കുന്നത്.
ഇവിടെ ഓർക്കേണ്ടുന്ന ഒരു പ്രധാന കാര്യം; ഈ ഇടപാട് സംബന്ധിച്ച ഒരു രേഖയും സുപ്രീം കോടതിയിൽ നിന്ന് സർക്കാർ മറച്ചുവെച്ചിട്ടില്ല. ഓരോന്നും   സീൽ ചെയ്ത കവറിൽ കോടതിയിൽ കൊടുത്തു. പ്രത്യേക  വിധിന്യായം എഴുതിയ ജഡ്ജിയും അത് പരിശോധിച്ചിരിക്കണമല്ലോ; അതുകൊണ്ടാണല്ലോ റിവ്യൂ ഹർജി അദ്ദേഹമുൾപ്പടെ തള്ളിയത്.  ഇനി ഈ ഇടപാടിലെ രാജ്യത്തിൻറെ  സാമ്പത്തിക ലാഭം. യുപിഎ സർക്കാരാണ് അതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത് എന്നത് സൂചിപ്പിച്ചിരുന്നുവല്ലോ. അക്കാലത്തേതിനെ അപേക്ഷിച്ച്  ഇപ്പോഴത്തെ ഇടപാടിൽ എന്ത് വ്യത്യാസമാണുള്ളത്. ഇവിടെ മോഡി  സർക്കാരിനുള്ള ഒരു പ്രധാന തടസം ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുപറയില്ലെന്ന് ഒരു ധാരണയുണ്ട് എന്നതാണ്. ഇന്ത്യക്കായി നിർമ്മിച്ച് നൽകുന്ന യുദ്ധവിമാനങ്ങളുടെ പ്രത്യേകത പുറംലോകം തൽക്കാലം അറിയരുത് എന്ന താല്പര്യം.  അത് ഇന്ത്യയുടെ തന്നെ പ്രതിരോധ താല്പര്യമാവണം. നമ്മുടെ യുദ്ധവിമാനങ്ങൾ മറ്റുള്ളവർക്ക് ഒരു  ഭീഷണിയായി നിലനിർത്താൻ ഒരു പരിധിവരെ അത്  സഹായിക്കുമായിരിക്കും.   മറ്റൊന്ന്, വിമാനത്തിന്റെ വില സംബന്ധിച്ച കൂടിയാലോചനകൾ അവസാനിച്ചപ്പോൾ യുപിഎ കാലഘട്ടത്തിൽ  പറഞ്ഞതിലും നിർദ്ദേശിച്ചതിലും വളരെ കുറച്ചായിരുന്നു   എന്നത്   സ്ഥിരീകരിക്കപ്പെട്ടിരുന്നു; പാർലമെന്റിലും അക്കാര്യം വ്യക്തമാക്കിയതാണ്.  ലോകത്ത് അവർ വിറ്റഴിക്കുന്നതിലും കുറഞ്ഞ വിലക്ക് കൂടുതൽ മികച്ച വിമാനങ്ങൾ ഇന്ത്യക്ക് നൽകുന്നത് ഭാവിയിൽ തങ്ങൾക്ക് വിപണിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും എന്ന ഫ്രാൻസിന്റെ ആശങ്കയാവണം ആ ധാരണക്ക് പിന്നിൽ.   ഇന്ത്യ നിർദ്ദേശിച്ച കുറെയേറെ  പ്രത്യേക സൗകര്യങ്ങൾ, സംവിധാനങ്ങൾ  അതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മറ്റൊന്ന് നമുക്കാവശ്യമുള്ളതിൽ മൂന്നിലൊന്ന് വിമാനങ്ങൾ മുൻഗണനാ ക്രമത്തിൽ  നല്കാൻ ഫ്രാൻസ് തയ്യാറാവും. അൻപത് ശതമാനം വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കും. മൊത്തത്തിൽ നോക്കുമ്പോൾ ഇത് ഇന്ത്യയുടെ താല്പര്യങ്ങൾക്ക് അനുസൃതമാണ്, സാമ്പത്തികാടിസ്ഥാനത്തിൽ ലാഭകരവുമാണ്. പക്ഷെ എൺപതോ തൊണ്ണൂറോ കമ്പനികളുമായി ഫ്രഞ്ച് സ്ഥാപനം ഉണ്ടാക്കിയ   ഓഫ്‌സെറ്റ് കരാർ  മനസിലാക്കാതെ ഒരു കമ്പനിയായി നരേന്ദ്ര മോഡി സർക്കാർ വഴിവിട്ട് പലതും ചെയ്തു എന്നുവരെ ഇക്കൂട്ടർ ആക്ഷേപിച്ചു. അതും പ്രതിപക്ഷത്തിന്റെ കള്ളത്തരമായിരുന്നു എന്ന് ഇപ്പോൾ  വ്യക്തമായിരിക്കുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here