CITU മാധ്യമ തൊഴിലാളികളുടെ സെലക്ടീവ് അംനേഷ്യ

1

മലയാളത്തിലെ ചില പ്രമുഖ മാധ്യമങ്ങള്‍ക്ക് ‘സെലക്ടീവ് അംനേഷ്യ’ ബാധിച്ചിരിക്കുകയാണെന്ന് സുഹൃദ്‌സംഭാഷണങ്ങളില്‍ സംസാരവിഷയമായപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് വിഹഗമായ വിശകലനം ഈ ലേഖകന്‍ നടത്തിയത്.. കണ്ടെത്തിയ ചില കാര്യങ്ങള്‍ പൊതുസമക്ഷം പങ്കുവെയ്ക്കണമെന്നും തോന്നി. പ്രസ്തുത നിരീക്ഷണങ്ങൾ പ്രബുദ്ധരായ വായനക്കാരുടെ ചിന്തക്ക് വിട്ടുകൊള്ളുന്നു..

മലയാള മാധ്യമങ്ങളിൽ, പ്രത്യേകിച്ചും 2014 നു ശേഷം ആണ് ഈ രോഗം കാണാൻ തുടങ്ങിയത്. അതേക്കുറിച്ച് പലരും പലതവണ പ്രതിപാദിച്ചിട്ടുണ്ട്.

ഹരിയാനയിലെ ജുനൈദ് ഖാൻ എന്ന പതിനഞ്ചുകാരൻ ഓടുന്ന തീവണ്ടിയിൽ വച്ച് കൊല്ലപ്പെട്ട വാർത്ത മലയാള മാധ്യമരംഗത്തെ കിരീടം വെക്കാത്ത രാജാക്കന്മാരും റാണികളുമൊക്കെയായ വിനു, വേണു, ഷാനി, സിന്ധു തുടങ്ങിയവർ എങ്ങനെയാണ് ആഘോഷിച്ചതെന്നു എല്ലാവര്ക്കും അറിയാമല്ലോ? ഇതിനു കാരണക്കാരൻ മോദിയാണെന്നും മോദിയുടെ രാഷ്ട്രീയമാണ് ഇതിനൊക്കെ പ്രചോദനം എന്നും പറഞ്ഞു ഷാനിയും സിന്ധുവും ഉറഞ്ഞു തുള്ളിയകാര്യം ‘പറയാതെ വയ്യ’ . അതിനു ശേഷം പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി വന്നപ്പോൾ അതിൽ ബീഫ് എന്ന പരാമർശം ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല സീറ്റ് തർക്കം മൂലമാണ് കൊലപാതകം ഉണ്ടായതെന്നും തെളിഞ്ഞു. പക്ഷെ ഇക്കാര്യം പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയെയും ഭരണകക്ഷിയെയും ആക്രമിച്ച ഈ മാധ്യമസിങ്കങ്ങള്‍ വിധിവന്നപ്പോൾ മുകളിൽ പറഞ്ഞ രോഗലക്ഷണങ്ങൾ കാണിച്ചു. അങ്ങനെയൊരു വിധി വന്നോ എന്നുപോലും മലയാളികൾ അറിഞ്ഞോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. സത്യമറിയാൻ മലയാളികൾക്ക് ദേശീയമാധ്യമങ്ങൾ വായിക്കേണ്ട അവസ്ഥയാണിപ്പോൾ!

അതിനുശേഷമാണ് ‘മലയാള മാധ്യമങ്ങളുടെ ബൈബിൾ’ എന്നറിയപ്പെടുന്ന ‘കാരവൻ’ ഒരു ബോംബ് പൊട്ടിച്ചത്. ജസ്റ്റീസ് ലോയയുടെ സ്വാഭാവികമരണം അസ്വാഭാവികമാണെന്നും അമിത്ഷാക്ക് അതിൽ പങ്കുണ്ടെന്നും മറ്റും അദ്ദേഹത്തിൻറെ സഹോദരി വെളിപ്പെടുത്തി എന്ന് കാരവാനിൽ ഒരു അന്വേഷണാത്മക ലേഖനം വന്നത്. 2014 ജെ. ലോയ സ്വസുഹൃത്തായ ജഡ്ജിയുടെ വീട്ടിലെ വിവാഹത്തിനായി നാഗ്പൂരിൽ എത്തിയപ്പോൾ ഹൃദയാഘാതം വന്നു മരിക്കുകയാണുണ്ടായത്. അന്നദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ജഡ്ജിമാർ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകുകയും അവിടെവച്ചദ്ദേഹം അന്തരിക്കുകയുമാണുണ്ടായത്. പക്ഷെ കാരവാൻ അതുകൊണ്ടൊന്നും നിന്നില്ല അദ്ദേഹത്തിൻറെ സഹോദരി മരണത്തിൽ സംശയമുണ്ടെന്ന് പറഞ്ഞു എന്നും മറ്റും പറഞ്ഞു ഭാരതമാകെ കോളിളക്കമുണ്ടാക്കി. പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി ഈ വാർത്ത. കേരളത്തിലെ മാധ്യമപ്പടയുടെ കാര്യം പിന്നെ പറയാനുണ്ടോ? ഇവിടെയും തുടങ്ങി അന്തി ചർച്ചകളും കവർസ്റോറികളും പറയാതെവയ്യകളും ഒക്കെ. അതിനിടയിൽ  ജ. ലോയയുടെ മകൻ പിതാവിന്റെ മരണത്തിൽ സംശയമില്ലെന്നും പറഞ്ഞുകൊണ്ട് പത്രസമ്മേളനം നടത്തി. പക്ഷെ മകനെ അമിത്ഷാ തെറ്റിധരിപ്പിച്ചതാണെന്നായി ഇവർ. ഉടനെ ജസ്റ്റീസ് ലോയയുടെ സഹോദരി വിഡിയോയിൽ വന്നു പറഞ്ഞു ഞാൻ കാരവൻ ലേഖകനോട് പറയാത്തകാര്യങ്ങളാണ് അയാൾ അച്ചടിച്ചതെന്ന് പക്ഷെ അതൊന്നും മലയാള മാധ്യമങ്ങളെ തൃപ്തരാക്കുമോ? ഒരിക്കലുമില്ല പിന്നെയും അന്തിചർച്ചകൾ തുടർന്നും ദില്ലിയിൽ നിന്നും ‘നിഷ്പപക്ഷ മാധ്യമപ്രവർത്തകരും’ രാഷ്ട്രീയ നിരീക്ഷകരും ഒക്കെയായി ചർച്ചകൾ ഉത്സവമാക്കി. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് നാൾ സുപ്രീം കോടതി ജഡ്ജിമാർ പത്രസമ്മേളനം നടത്തിയത് എന്നൊക്കെയായിരുന്നു ഭാഷ്യങ്ങൾ.

അവസാനം സുപ്രീംകോടതിയിൽ കോൺഗ്രസുകാരൻ പൂനാവാല കൊടുത്ത കേസ് കോടതി ഒരു തെളിവുമില്ലെന്ന് പറഞ്ഞുകൊണ്ട് തള്ളി. പക്ഷെ ആ വാർത്ത ചാനലുകളുടെ താഴെ സ്ക്രോളിംഗ് വാർത്തയായി ഒതുങ്ങിപ്പോയില്ലേ? എവിടെയായിരുന്നു ഈ നേരോടെ നിർഭയമായി നിഷ്പക്ഷരായ മാധ്യമക്കാർ? ജനങ്ങൾക്ക് അതറിയാനുള്ള അവകാശമില്ലേ? ഇല്ല. ഞങ്ങൾ തള്ളുന്നത് വിശ്വസിക്കൂ ഇങ്ങോട്ട് ചോദ്യം വേണ്ട എന്നതാണ് ഇവരുടെ എഡിറ്റോറിയൽ തീരുമാനം.

പിന്നീട് ഇവരുടെ ഭാഷയിൽ പറഞ്ഞാൽ രാജ്യത്തെ പിടിച്ചു കുലുക്കിയ സംഭവമാണ് കത്വയിലെ പെൺകുട്ടിയുടെ ഹീനമായ കൊലപാതകം. ഭാരതത്തിൽ ഇതിനുമുൻപും ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിൽ ഉള്ളവരാണ് ഇരകളെങ്കിൽ മാധ്യമലോകം സാദാ കുടഞ്ഞെണീക്കും ആക്രോശിക്കും പക്ഷെ ഇത്തരം കാര്യങ്ങൾ കേരളത്തിൽ നടന്നാലോ ഇവരറിഞ്ഞ മട്ടുണ്ടാകില്ല. ഉദാഹരണമായി കൊല്ലത്തിനടുത്ത് കുറച്ചുപേർ ചേർന്ന് കോഴി മോഷണക്കുറ്റം ആരോപിച്ചു ബംഗാളിയായ മണിക് റോയിയെ തല്ലിക്കൊന്നത്. മലയാളി മാധ്യമ സിംഹങ്ങൾ ഇക്കാര്യം അറിഞ്ഞതേയില്ല. എന്താണ് മണിക് റോയി ചെയ്ത കുറ്റം അയാൾ ഒരു ഹിന്ദുവായി എന്നതും മോഷണക്കുറ്റം (അവസാനം അത് മോഷണമല്ലെന്നു തെളിഞ്ഞു) ആരോപിച്ചത് പശുവിനെയല്ല കോഴിയെ ആണ് മോഷ്ടിച്ചത് എന്നതുമല്ലേ?

കേരളത്തിലെ കണ്ണൂരിൽ കമ്മ്യൂണിസ്റ്റുകാർ ഒരു പതിനാറുകാരിയെ പിച്ചിച്ചീന്തിയപ്പോൾ പ്രതികരിക്കാൻ ഇവരുടെ നാവ് അനങ്ങിയില്ല. അന്തിചർച്ചകളിൽ ഇതൊന്നും വിഷയമേ അല്ല. മാധ്യമക്കാർ ഉൾപ്പെട്ട പീഡനങ്ങളും ഇവർ തമസ്കരിച്ചു. ഉദാ: ഗൗരീദാസൻ നായരെന്ന ഇവരുടെ ഗുരുവിനെ #MeeToo യിൽ രണ്ടു യുവതികൾ പീഡനക്കുറ്റം ആരോപിച്ചതോടെ #MeeToo വിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇവർ വിരാമമിട്ടു. അതിന് മുൻപ് ന്യൂസ് 18 കേരളയിൽ ഉണ്ടായ ദാരുണമായ സംഭവങ്ങൾ ആർക്കാണ് വിസ്മരിക്കാനാവുക. അവിടെ ഒരു ദളിത് പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടതായി പരാതിപ്പെട്ടത്. ഇന്ന് ടിവി വാർത്താ സ്‌ക്രീനുകളിൽ ഇടതുപക്ഷത്തിന്റെ മുഖങ്ങളായി മാറിയിട്ടുള്ള സഖാക്കൾക്കെതിരെയായിരുന്നു പരാതി. അതും പിണറായിയുടെ പോലീസ് കുഴിച്ചുമൂടിയില്ലേ. ഒരു ദളിത് പെൺകുട്ടിക്ക് ഈ സഖാക്കൾ നേതൃത്വമേകുന്ന ചാനലിൽ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയുള്ളത് കേരളത്തിൽ തന്നെയല്ലേ. ഇന്നിപ്പോൾ ആ പെൺകുട്ടി ജോലിവിട്ടിറങ്ങി എന്നതാണ് കേട്ടത്; പീഡിപ്പിച്ചു എന്ന് ആക്ഷേപിക്കപ്പെട്ടവർ വിലസുകയും ചെയ്യുന്നു. ഇവരെയാണോ നാട്ടുകാരെ നിങ്ങൾ നിക്ഷപക്ഷരായ പത്രപ്രവർത്തകർ എന്ന് വിളിക്കേണ്ടത്?

രാഹുൽഗാന്ധി റഫേൽ ആയുധ ഉടമ്പടിയിൽ കേന്ദ്രസർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ ഇവർ വീണ്ടും വാളുമെടുത്തിറങ്ങിയിരുന്നല്ലോ ആഴ്ചകള്‍ നീണ്ട ചർച്ചകൾ. കാരവൻ മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ്, മാധ്യമ നിരീകഷകൻ ബെൻസ്ടൺ ജോബ്, കെ ജെ ജേക്കബ് എന്ന ഇടതു മാധ്യമപ്രവർത്തകൻ ഇവരൊക്കെ സത്യം പറഞ്ഞാൽ വേണുവിനോടും വിനുവിനോട് ഷാനിക്കും ഒപ്പം അങ്ങ് ചാനലുകളിൽ അഴിഞ്ഞാടുകയായിരുന്നു. പക്ഷെ ഇന്ത്യയുടെ പരമോന്നത കോടതി ഈ കേസിൽ തുടർനടപടികൾ തള്ളിയവർത്തകളൊന്നും തന്നെ ഇവരിതുവരെ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. ഇനി ഈ വിധിയിലെ ഒരു അച്ചടിപ്പിശകിനെയെങ്കിലും ചൂണ്ടിക്കാട്ടി ഇവർ വീണ്ടും എത്തുമെന്ന് കരുതിയവർക്കൊക്കെ തെറ്റി. അവർക്ക് ചെളിവാരിയെറിയാൻ മാത്രമേ അറിയൂ; അതിന് ക്ഷമ ചോദിക്കാൻ അറിയില്ല. ഇത് തന്നെയാണ് കഴിഞ്ഞദിവസത്തെ സജ്ജൻകുമാറിനെതിരെയുള്ള വിധിയും ഇവർക്ക് അറിയുകയേയില്ല. ഇത് വല്ല ബിജെപി നേതാവിനെതിരെയായിരുന്നെങ്കിലോ? മാധ്യമ പൂരം ആഘോഷിക്കുന്നത് കാണാമായിരുന്നു. ഗുജറാത്ത് കലാപത്തിനെ എങ്ങനെയാണ് ഈ മാധ്യമ ബുദ്ധിജീവികൾ കൊണ്ടാടിയതെന്നറിയാമല്ലോ?

വാൽക്കഷ്ണം : ഈ അവസരത്തിൽ ഷാനി യാദൃശ്ചികമായി ചർച്ചക്കിടയിൽ പറഞ്ഞ കാര്യം പറയാതെവയ്യ. ” ബിജെപിക്ക് അനുകൂലമായ വാർത്തകൾ പലപ്പോഴും ഇടത് മാധ്യമ സിൻഡിക്കേറ്റ് ചർച്ച ചെയ്യാതെ മാറ്റിവെക്കാറുണ്ടെന്ന്”.

ഒന്നുകൂടിയുണ്ട്‌ ഓർമ്മിക്കാൻ. യുപി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഷാനി പ്രതികരിച്ചത് സമൂഹ മാധ്യമങ്ങളിൽ കണ്ടതാണ്; ആ ജനവിധി അവർക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല; ഞെട്ടിത്തരിച്ചു. അവർക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്; അവർ എവിടെയും ഇനി ഉയരാനിടയില്ലാത്ത ചെങ്കൊടിയിൽ സ്വപ്നം കാണുന്നവരാണ്….. ജോലി ചെയ്യുന്നത് കോട്ടയത്തെ റബ്ബർ പത്രത്തിന്റെ ചാനലിൽ ആണെങ്കിലും. ഇക്കൂട്ടർ ഇത്തരം കൊടിയ രാഷ്ട്രീയ ചിന്ത മനസ്സിൽ വെച്ചുകൊണ്ടാണ് ചാനലുകളിൽ അവതാരകരായി എത്തുന്നത്.

ഇവിടെ നിഷ്പക്ഷത എന്നതൊന്നുമില്ല. എന്തുകൊണ്ടാണിത്?. രാഷ്ട്രീയചിന്തയൊക്കെ ഉണ്ടെങ്കിലും ഒരു സ്വാതന്ത്രമെന്ന് പറയുന്ന മാധ്യമത്തിൽ ജോലി ചെയ്യുമ്പോൾ പാലിക്കേണ്ടുന്ന ചില മര്യാദകളില്ലേ? അതെന്താണ് ഇക്കൂട്ടർ വിസ്മരിക്കുന്നത്?. എവിടെനിന്നാണ് ഈ മോഹങ്ങൾ അവരെത്തേടി എത്തുന്നത്?. അറിയില്ല; ഡൽഹിയിലെ മാധ്യമ രാജാക്കന്മാർക്ക് പലപ്പോഴും പലതും കിട്ടാറുണ്ട് എന്നത് കേട്ടിട്ടുണ്ട്; ആഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിന്റെ ഭാഗമായി നാല്പത് കോടി ഇവിടെ മാധ്യമങ്ങൾക്കായി ചിലവിട്ടു എന്നും അതൊക്കെ എത്തിപ്പെട്ടത് മാധ്യമ സഖാക്കളിലാണ് എന്നുമൊക്കെ കേൾക്കുന്നുണ്ടല്ലോ. സൂചിപ്പിച്ചത്, അതുപോലെ എന്തെങ്കിലുമാണ് ഇവരെ നയിക്കുന്നത് എന്നൊന്നും പറയുന്നില്ല. പക്ഷെ സംശയത്തിന് അതീതരായി നിൽക്കേണ്ടത് അവരുടെ ചുമതലയാണല്ലോ. പ്രേക്ഷകർക്ക് അക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലല്ലോ.

ഈ കേരളത്തിലെ മാധ്യമ അവതാരകരിലും പത്രക്കാരിലും കാണുന്ന ഈ രോഗത്തിനെക്കുറിച്ചുള്ള ചർച്ച ഏതെങ്കിലും ഒരു നിക്ഷ്പക്ഷ മാധ്യമം ഏറ്റെടുക്കുമോ എന്നുള്ള മിഥ്യാധാരണകളൊന്നുമില്ലാതെ നിർത്തുന്നു.

1 COMMENT

  1. ലോകം കണ്ട ഏറ്റവും അപകടകാരികൾ ആണ് രാഷ്ട്രീയം ഉള്ളിൽ വെച്ചു നടത്തുന്ന നിഷ്പക്ഷ നെറ്റിപ്പട്ടം ..

LEAVE A REPLY

Please enter your comment!
Please enter your name here