Home രാഷ്ട്രീയം മോദി 2.0 Vs അസഹിഷ്ണുത പ്രചാരണം 2.0

മോദി 2.0 Vs അസഹിഷ്ണുത പ്രചാരണം 2.0

മോദി 2.0 Vs അസഹിഷ്ണുത പ്രചാരണം 2.0

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടിയത് രാജ്യത്തിനകത്തും പുറത്തുമുള്ള വിധ്വംസക ശക്തികള്‍ക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. നുണകളുടെ മലവെള്ളം തുറന്നുവിട്ട് മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് അവര്‍ നടത്തിയ വ്യാജപ്രചാരണങ്ങളെ ജനം തിരസ്‌കരിച്ചു,

ബിജെപിയെ നഖശിഖാന്തം എതിര്‍ക്കുന്ന മാധ്യമങ്ങള്‍ പോലും എക്‌സിറ്റ് പോളുകള്‍ നടത്തി ബിജെപി ഭരണത്തുടര്‍ച്ച നേടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസും മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ നയിക്കുന്ന ഇതര പ്രതിപക്ഷവും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ബിജെപിയുടെ വിജയത്തെ ചെറുതാക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഇത്തരം കുപ്രചരണങ്ങളെ അതീജീവിച്ച് ബിജെപി വന്‍ വിജയം സ്വന്തമാക്കി.

മോദിയുടെ ഭരണം സുഗമമായി മുന്നോട്ട് പോകുന്നത് സഹിക്കാനാവാത്ത ചിലര്‍ തങ്ങളുടെ പഴയ ആയുധം പൊടി തട്ടിയെടുത്തു പ്രയോഗിച്ചു . വര്‍ഗീയ വിഷം കലര്‍ത്തിയ വ്യാജ സംഭവങ്ങളും വാര്‍ത്തകളും ഒന്നിനു പിറകെ ഒന്നായി പുറത്തുവരാന്‍ തുടങ്ങി. കാശ്മീര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതും രാമക്ഷേത്ര നിര്‍മാണവും ഏകസിവില്‍ കോഡും മുഖ്യ അജണ്ടയായി വരുന്നതും ഇവര്‍ക്ക് ഇരിക്കപ്പൊറുതി മുട്ടിച്ചു. രാജ്യസഭയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭുരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായതേടെ സഭയിലുള്ള പ്രതിപക്ഷ അപ്രമാദിത്വം അവസാനിക്കുമെന്ന ആശങ്കയും ഉണ്ടായി.

ആഭ്യന്തര വകുപ്പ് അമിത് ഷാ എന്ന അതിശക്തന്റെ കൈകളില്‍ എത്തിയതോടെ കാശ്മീര്‍ വിഘടനവാദികള്‍ക്ക് വഴിമുട്ടി. ഭീകരവിരുദ്ധ നിയമമായ യുഎപിഎയില്‍ ഭേദഗതികള്‍ വരുത്തിയതോടെ പാക്കിസ്ഥാനും അവരുടെ പിണിയാളുകള്‍ക്കും മോദിസര്‍ക്കാരിനെ ദ്രോഹിക്കാതെ തരമില്ലെന്നായി. ഇതിന് പിന്നാലെയാണ് ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ബിജെപി അനുയായികളില്‍ നിന്ന് ജയ് ശ്രീറാം വിളികള്‍ നേരിടേണ്ടി വന്നത്. ജയ് ശ്രീറാം വിളിക്കുന്നവരെ ഭീഷണിപ്പെടുത്തകയും ജയിലടക്കുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ജയ് ശ്രീറാം വിളിച്ചവരെ തൃണമൂല്‍ ഗുണ്ടകള്‍ മര്‍ദ്ദിച്ചു കൊന്ന സംഭവങ്ങള്‍ ഉണ്ടായി.

ബംഗാളില്‍ ബിജെപി നടത്തുന്ന മുന്നേറ്റത്തിന് തടയിടാനും ജയ് ശ്രീറാം വിളികളെ പ്രതിരോധിക്കാനും ഭീകരവാദികളും ബിജെപി വിരുദ്ധരും ഒത്തു ചേര്‍ന്ന് മറുതന്ത്രം പയറ്റാന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചില വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പുറത്തുവന്നു.

മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടയാളെ ജനക്കൂട്ടം ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നതിന്റെ വിവിധ സംഭവങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തുവന്നു. യുപിയിലും ജാര്‍ഖണ്ഡിലുമൊക്കെ ഇത്തരം സംഭവങ്ങള്‍ മുന്‍കൂട്ടി പദ്ധതിയിട്ട് ചിലര്‍ നിര്‍വഹിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടത്.

ഉത്തര്‍പ്രദേശ് പോലീസ് ഡിജിപി ഒപി സിംഗ് ഇക്കാര്യം സൂചിപ്പിച്ച് വാര്‍ത്താ സമ്മേളനം നടത്തി. സംസ്ഥാനത്ത് അലിഗഡിലും ഉന്നാവോ, കാണ്‍പൂര്‍ എന്നിവടങ്ങളിലും നടന്നതായി പറയപ്പെടുന്ന സംഭവങ്ങളില്‍ ആരും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം വ്യാജ വാര്‍ത്തകള്‍ സംസ്ഥാനത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാനായി ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ മാത്രമാണെന്നും ഒപി സിംഗ് പറഞ്ഞു.

മദ്രസയില്‍ പഠിക്കാന്‍ വന്ന മൂന്ന് വിദ്യാര്‍ത്ഥികളെ ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞ് ഹിന്ദു ബാലന്‍മാര്‍ മര്‍ദ്ദിച്ചതായി വിവരം പുറത്തുവിട്ടത് ഉന്നാവോയിലെ ജുമ മസ്ജിദ് ഇമാമാണ്. പോലീസ് ശക്തമായ നടപടി എടുത്തില്ലെങ്കില്‍ ഗുരുതര ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും ഇമാം ഭീഷണി മുഴക്കി.

യുപി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ സംഭവം വ്യാജമാണെന്ന് തെളിഞ്ഞു. ക്രിക്കറ്റ് മൈതാനിയില്‍ ഇരു വിഭാഗം കുട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തിനാണ് വര്‍ഗീയ പരിവേഷം നല്‍കാന്‍ ഇമാമിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നതെന്ന് യുപി പോലിസ് എഡിജിപി പി വി രാമസ്വാമിയും ഐജി പര്‍വീണ്‍ കുമാറും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാണ്‍പൂരിലും അലിഗഡിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാണ്‍പൂരില്‍ ആതിബ് എന്ന ഓട്ടോ ഡ്രൈവറെ ചിലര്‍ ചേര്‍ന്ന് പൊതുശൗചാലയത്തില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍, മദ്യപിച്ചെത്തിയ മൂന്നു യാത്രക്കാര്‍ ഓട്ടോക്കൂലിയെ ചൊല്ലി തര്‍ക്കിച്ചെന്നും തന്നെ മര്‍ദ്ദിച്ചെന്നും ആതിബ് ആരോപിച്ചു, പക്ഷേ, ജയ് ശ്രീറാം വിളിക്കാന്‍ ആരും നിര്‍ബന്ധിച്ചില്ലെന്ന് പോലീസിനോട് ആതിബ് തന്നെ വെളിപ്പെടുത്തി.

തുടര്‍ന്ന് അലിഗഡില്‍ നിന്നും പുറത്തുവന്ന വാര്‍ത്തയും വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഹരിയാനയിലെ ഗുരുഗ്രാമില്‍ ബര്‍കത് അലി എന്നയാളെ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായും മതചിഹ്നമായ തൊപ്പി ഊരി നിലത്തെറിഞ്ഞതായും ജയ് ശ്രീറാം വിളിപ്പിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങള്‍ രാത്രിചര്‍ച്ച വരെ നടത്തി. എന്നാല്‍, ഹരിയാന പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. സിസിടിവി ദ്യശ്യങ്ങളില്‍ ബര്‍ക്കത് അലി ചിലരുമായി വാക്കേറ്റം നടത്തുന്നതും മറ്റു ചിലര്‍ ഇയാളെ തള്ളുന്നതായും ദൃശ്യങ്ങളില്‍ ഉണ്ട്. ഇതിനിടെ അലിയുടെ തൊപ്പി നിലത്തുവീഴുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമായി. തൊപ്പി വലിച്ചൂരി നിലത്തിട്ടു എന്നതും ജയ് ശ്രീറാം വിളിപ്പിച്ചുവെന്നതും കേസിന് ബലം കൂട്ടാന്‍ എഴുതിപ്പിടിപ്പിച്ചതാണെന്ന് പോലീസ് അന്വേഷണത്തില്‍ ഇയാള്‍ സമ്മതിച്ചു.

മോദി വീണ്ടും സത്യപ്രതിജ്ഞെ ചെയ്ത് അധികാരമേറിയതിനു പിന്നാലെയാണ് ഇത്തരം സംഭവങ്ങളുടെ ഘോഷയാത്ര ആരംഭിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ ഡെല്‍ബിയിലെ രോഹിണി സെക്ടറില്‍ മദ്രസ അദ്ധ്യാപകനായ മുഹമദ് മൊമിന്‍ നടത്തിയതും സമാനമായ ആരോപണമാണ് തന്നെ ചിലര്‍ അപമാനിച്ചെന്നും കാറിടിപ്പിച്ചുവെന്നും ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും ഇയാള്‍ ആരോപിച്ചു, ഇവിടേയും സിസിടിവിയാണ് രക്ഷക്കെത്തിയത്. വാഹനമിടിച്ചതിനെ തുടര്‍ന്നുണ്ടായ കശപിശയിലാണ് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചന്ന വ്യാജ ആരോപണം തിരുകിക്കയറ്റിയത്.

തുടര്‍ന്ന് തെലുങ്കാനയിലെ കരിംനഗറില്‍ സമാനമായ സംഭവം അരങ്ങേറിയെന്ന് ആരോപിച്ച് മജ്‌സില് ബചാവോ തെഹ് രക് എന്ന സംഘ്ടനയുടെ നേതാവ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ വൈറലായി. എന്നാല്‍, സംഭവത്തെക്കുറിച്ച് അന്വേഷിച്ച കരിംനഗര്‍ പോലീസ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്നു. തന്നെ ചിലര്‍ ആക്രമിച്ചത് ഒരു പെണ്‍കുട്ടിയുമായി അടുപ്പമായതിന്റെ പേരിലാണെന്നും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നത് അസത്യമാണെന്നും വെളിപ്പെടുത്തി ഈ യുവാവ് തന്നെ വീഡിയോ പുറത്തുവിട്ടു.

ഇത്തരം വ്യാജ സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് അസഹിഷ്ണുതാ വാദക്കാരും അവാര്‍ഡ് വാപ് സി സംഘവും ഒരിക്കല്‍ കൂടി സജീവമായത്. ബോളിവുഡിലെ ലെഫ്റ്റ് ലിബറല്‍ ഗ്യംങ്ങും ചില കൂലി എഴുത്തുകാരും മാര്‍ക്‌സിറ്റ് ബുദ്ധിജീവികളും ഒരിക്കല്‍ കൂടി ഒത്തു ചേര്‍ന്ന് ഇല്ലാത്ത സംഭവങ്ങളെയും ഒറ്റപ്പെട്ട സംഭവങ്ങളേയും പെരുപ്പിച്ച് കാട്ടി രാജ്യത്ത് മതവിദ്വേഷവും ജയ് ശ്രീറാം വിളിയുടെ പേരില്‍ ആള്‍ക്കുട്ട ആക്രമണവും കൊലയും നടത്തി മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരെ പീഡിപ്പിക്കുന്നതായി ആരോപിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.

കോണ്‍ഗ്രസ് രാഷ്ട്രീയവുമായി അടുത്തു നില്‍ക്കുകയും യുപിഎ സര്‍ക്കാരിന്റെ കാലത്ത് പരമോന്നത സിവിലിയന്‍ ബഹുമതികള്‍ സ്വീകരിക്കുകയും ചെയ്തതിന്റെ നന്ദി പ്രകടനവുമായാണ് അടൂരിനെ പോലെയുള്ളവര്‍ ഈ വിഡ്ഡിവേഷം കേട്ടി നാണംകെടാന്‍ ഇറങ്ങിത്തിരിച്ചതെന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ജയ് ശ്രീറാം എന്ന പാവനമായ മന്ത്രത്തിനെ വര്‍ഗീയതയുടെ അടയാളമായി ഇകഴ്ത്തിക്കാട്ടുകയാണ് ഇൗ ക്യാംപെയിന്റെ മുഖ്യ അജണ്ട.

ജീഹാദ് ആക്രമണങ്ങള്‍ നടത്തുന്ന ഭീകരര്‍ ഇസ്ലാമിന്റെ അടയാളമായ തക്ബീര്‍ മുഴക്കുന്നതിനെ ഇക്കൂട്ടര്‍ സമാനമായി കാണുന്നില്ല. ഭീകരര്‍ നടത്തുന്നതിനെ മതവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് പറഞ്ഞ് പ്രീണനനയം പുറത്തെടുക്കും. എന്നാല്‍, മോദിയോ അദ്ദേഹത്തിന്റേ പാര്‍ട്ടിയോ പ്രത്യക്ഷത്തിലോ പരോക്ഷമായോ ബന്ധമില്ലാത്ത സംഭവങ്ങള്‍ക്ക് ഉത്തരവാത്തിത്തം കെട്ടിവെയ്ക്കാന്‍ ഇക്കുട്ടര്‍ അശ്രാന്ത പരിശ്രമം നടത്തും. ഹിന്ദുത്വത്തെ താറടിക്കാനുള്ള അവസരം മുതലാക്കും. രാഷ്ട്ര വിധ്വംസക ശക്തികളുടെ പേറോളില്‍ ഉള്ളവര്‍ക്കൊപ്പം അടുരിനെ പോലുള്ളവര്‍ തരംതാഴ്ന്ന് നാറിയ രാഷ്ട്രീയക്കളിക്ക് ഇറങ്ങിയതിനെ എന്ത്ര അപലപിച്ചാലും മതിയാകില്ല.

പിണറായിയെ പോലുള്ളവര്‍ അടുരിന് പിന്തുണയുമായി എത്തിയത് വിരോധാഭാസം എന്നല്ലാതെ മറ്റൊന്നും പറഞ്ഞ് വിശേഷിപ്പിക്കാനാവില്ല. ടിപി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ സിനിമകള്‍ക്ക് സംഭവിച്ചതും കഥാകാരന്‍ സഖറിയയെ മര്‍ദ്ദിച്ചതും രാഷ്ട്രീയ -സംസ്‌കാരിക കേരളം മറന്നിട്ടില്ല. എതിര്‍്ക്കുന്നവരെ ഉന്‍മൂലനം ചെയ്യുന്ന പാര്‍ട്ടിയുടെ തലവന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും ഉളുപ്പില്ലാതെ സംസാരിക്കുകയാണ്. അടൂരിനെയും കൂട്ടരേയും ഹിന്ദുജനത പുച്ഛിച്ചു തള്ളും. ബിജെപി വിരോധികളായ രാഷ്ട്രീയപക്ഷത്തിനും മോദിയെ വെറുക്കുന്ന ചില ന്യൂനപക്ഷ ഭീകര സംഘടനകളും അടുരിനെ പിന്തുണയ്ക്കുമായിരിക്കും. വസ്തുതയും സത്യവും മനസിലാക്കുന്ന ജനത ബിജെപിയെ തുടര്‍ന്നും പിന്തുണയ്ക്കും അത്രതന്നെ.

തിരഞ്ഞെടുപ്പിന് മുമ്പ് ആംഗ്രി ഹനുമാനായിരുന്നു ചിലര്‍ക്ക് വിഷയമെങ്കില്‍ ഇപ്പോള്‍ ഇക്കൂട്ടര്‍ക്ക് അലര്‍ജിയായിരിക്കുന്നത് ബംഗാളില്‍ മമതാ ബാനര്‍ജിയെ അലോസരപ്പെടുത്തുന്ന ജയ് ശ്രീറാം വിളിയാണ്. വ്യാജ ആരോപണങ്ങളിലൂടെ ഹിന്ദുവിന്റെ വായടപ്പിക്കാനുള്ള ക്ഷുദ്രശക്തികളുടെ നീക്കമായെ ഇതിനെ ആര്‍ക്കും കാണാനാവു.

ജയ് ശ്രീറാം വിളിക്കാത്തവരെ ശവപ്പറപ്പിലേക്ക് അയയ്ക്കു എന്നു ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് വക്താവ് തെഹ്‌സിന്‍ പൂനാവാല ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കൂടുതല്‍ പരസ്യമാക്കി. ഡെല്‍ഹി പോലീസിനേയും പ്രധാനമന്ത്രിയേയും ടാഗ് ചെയ്ത ട്വീറ്റില്‍ ഈ വീഡിയോ നിര്‍മിച്ചവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ താന്‍ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെത്തി ധര്‍ണ നടത്തുമെന്നും ഈ ഗാനം ഉച്ചത്തില്‍ പാടിക്കുമെന്നും പൂനാവാല ഭീഷണി മുഴക്കുന്നു.

തിരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് പരാജയത്തിന്റെ ജാള്യത തീര്‍ക്കാനും സ്വന്തം പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും നടത്തുന്ന ചില അപകടകരമായ പേക്കൂത്തുകളാണ് ഇവയെല്ലാമെന്നാണ് ചിലര്‍ സംശയിക്കുന്നത്. ഇതിനു മുമ്പും ഇത്തരം നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളതായും ബിജെപിയിലെ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പശുക്കടത്തുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ടം മോഷ്ടാക്കളെ മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ക്ക് രാഷ്ട്രീയമോ മതപരമായോ യാതൊരു ബന്ധവുമില്ലെങ്കിലും ഇതെല്ലാം സംഘപരിവാറിന്റെ തലയില്‍ കൊണ്ടുചാര്‍ത്താനാണ് രാജ്യത്തെ മാധ്യമങ്ങളും ഇതര പ്രതിപക്ഷ പാര്‍ട്ടികളും കാലാകാലങ്ങളായി ശ്രമിക്കുന്നത്. പട്ടിണി മൂലം ആഹാരത്തിനായി അല്പം അരി മോഷ്ടിച്ചതിന് ആദിവാസി യുവാവും മാനസിക വിഭ്രാന്തിയുമുള്ള മധു എന്ന ചെറുപ്പക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്ന കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ കോഴിയെ മോഷ്ടിച്ചതിനും തല്ലിക്കൊന്ന സംഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏഴോളം ആള്‍ക്കുട്ടക്കൊലകളാണ് കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതിനെതിരെ ഒരു സംസ്‌കാരിക നായകക്കൂട്ടവും മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്ത് നടക്കുന്ന ഒരോ അക്രമസംഭവങ്ങള്‍ക്കും ഉത്തരം പറയാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിക്കുകയും ബിജെപിയെ പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്നതിന് പിന്നിലെ വ്യക്തമായ രാഷ്ട്രീയ അജണ്ട അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും.

അടുത്തിടെ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ അവാര്‍ഡ് വാപ്‌സി ഗ്യാംഗിനെ രാഷ്ട്രീയ നിരീക്ഷകനായ ആനന്ദ് രംഗനാഥന്‍ പൊളിച്ചടുക്കിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ മുസ്ലീംങ്ങള്‍ ഹിന്ദുക്കളെ ആക്രമിച്ച മുപ്പതോളം സംഭവങ്ങള്‍ ഇദ്ദേഹം അക്കമിട്ടു നിരത്തി. ഈ സംഭവങ്ങള്‍ അസഹിഷ്ണുതയുടേയോ മതവിദ്വേഷത്തിന്റെയോ ഭാഗമാണെന്ന് സമ്മതിക്കാന്‍ അവാര്‍ഡ് വാപ്‌സി ഗ്യാംങ് തയ്യാറാകുമോ എന്ന അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് പാനലില്‍ ഉണ്ടായിരുന്ന മറ്റാര്‍ക്കും മറുപടി ഉണ്ടായിരുന്നില്ല.

രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളില്‍ ചിലതിനെ അടര്‍ത്തിയെടുത്ത് മതവിദ്വേഷവും വര്‍ഗീയ നിറവും ചാലിച്ച് അസഹിഷ്ണുതയുണ്ടെന്ന് വരുത്തിത്തീര്‍്ക്കാനും അതുവഴി ഇന്ത്യയുടേയും ഹിന്ദുത്വത്തിന്റേയും അടിസ്ഥാന മൂല്യമായ സഹിഷ്ണുതയുടേയും സഹവര്‍ത്തിത്വത്തിന്റേയും പ്രതിച്ഛായ നശിപ്പിക്കാനും വിധ്വംസക ശക്തികള്‍ നടത്തുന്ന വിഫല ശ്രമങ്ങളായെ ഇതിനെ കാണാനാകു. തിരഞ്ഞെടുപ്പില്‍ റാഫേലിനെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ചോര്‍ ഹെ എന്നു വിളിച്ച് ഒടുവില്‍ സ്വയം അപഹാസ്യനായി പത്തിമടക്കി മാളത്തിലൊളിച്ച രാഹുലിന്റെ അവസ്ഥയായിരിക്കും ഇക്കൂട്ടര്‍ക്കും എന്ന് തിരിച്ചറിയുക.

2 COMMENTS

  1. B J P needs to go very cautiously. The opposition will do all atrocities and finally scream “Jai Shreeram “to pass the responsibility. In this situation, it would be worth exposing the culprits and their hidden intentions. Else the pseudo “intelligentsia “will cry foul and charm the public.

  2. സജ്ജീവ് ഭട്ടിനെ കുറിച്ചുള്ള ഒരു എഴുത്ത് പത്രികയിൽ നിന്ന് പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here