കാലാവസ്ഥ വ്യതിയാനമല്ല, ലക്ഷ്യം ഇന്ത്യയുടെ വളര്‍ച്ച തടയല്‍ ?

പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ടിറ്റര്‍ ഹാന്‍ഡിലിലൂടെ അബദ്ധത്തില്‍ പുറത്തുവന്ന ഗൂഗിള്‍ ഡോക്യുമെന്റ് ലിങ്ക് വെളിപ്പെടുത്തിയത് ഇന്ത്യക്കെതിരെ ആഗോളതലത്തില്‍ നടക്കുന്ന രഹസ്യഗൂഡാലോചനയാണ്.

പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹചാരിയായ പീറ്റര്‍ ഫെഡറിക് മുതല്‍ നിരവധി ഇന്ത്യാവിരുദ്ധരുടെ പേരുകള്‍ ഗ്രേറ്റയുടെ ടൂള്‍കിറ്റില്‍ ഉണ്ടായിരുന്നു. 2006 മുതല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളയാളാണ് ഫെഡറിക്. യുഎസ് പോപ് ഗായിക റിഹാനയുടെ പേരും ഉള്‍പ്പെടുന്ന ഡോക്യുമെന്റില്‍ ഫെബ്രുവരി വരെ ഒരു മാസത്തെ കൃത്യമായ പ്രൊപഗണ്ട വിവരിക്കുന്നുണ്ട്.

ഇത് തയ്യാറാക്കിയതും എഡിറ്റു ചെയ്തതും മുംബൈ സ്വദേശിയായ നികിത ജേക്കബാണെന്നും ഇവര്‍ക്ക് പഞ്ചാബിലെ വിഘടനവാദികളായ ഖാലിസ്ഥാനികള്‍ക്ക് പിന്തുണ നല്‍കുന്ന നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റീസുമായി ബന്ധമുണ്ടെന്നും തെളിഞ്ഞു. സിഖ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ മൊ ധലിവാള്‍ എന്നയാളുമായി നികിതയും ഗ്രേറ്റയുടെ ഇന്ത്യയിലെ പ്രതിനിധിയായ ദിഷ രവിയും നടത്തിയ സൂം മീറ്റിംഗ് വിവരങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

രാജ്യത്തിനെതിരെ ആഗോളതലത്തില്‍ ഖാലിസ്ഥാനികളും ചില വിദേശ ശക്തികളും ചേര്‍ന്ന് വലിയ ഗൂഡാലോചന നടത്തിയതിന്റെ രഹസ്യങ്ങളാണ് ഇപ്പോള്‍ ചുരുളഴിയുന്നത്.

ബംഗലൂര്‍ സ്വദേശിയായ ദിശ രവി എന്ന പരിസ്ഥിതി പ്രവര്‍ത്തകയുടെ രാജ്യാന്തര ബന്ധങ്ങളും മറ്റും ഡെല്‍ഹി പോലീസ് അന്വേഷിച്ചുവരികയാണ്. ഗ്രേറ്റയുമായി നികിതയ്ക്ക് ബന്ധം സ്ഥാപിച്ച് നല്‍കിയത് ദിശയാണ്. ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യുചര്‍ ഇന്ത്യ എന്ന പേരിലുള്ള പരിസ്ഥിതി സംഘടനയുടെ ചുമതലയാണ് ദിശയ്ക്ക്.

ഇന്ത്യയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതിഷേധം നടത്തി എതിര്‍ക്കുകയാണ് ദിശയുടെ സംഘടനയുടെ പരിപാടി. ജപ്പാന്റെ സഹായത്തോടെ നടപ്പിലാക്കുന്ന രാജ്യത്തെ ആദത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരേയും ഇവരുടെ സംഘടന പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ഇതുകൂടാതെ രാജ്യത്തെ പ്രധാന ദേശീയ പാതകളുടെ വികസനം, റെയില്‍ പദ്ധതികള്‍, ഹൈഡ്രോ ഇലക്ടിക് പദ്ധതികള്‍ എന്നിവയ്‌ക്കെതിരെയെല്ലാം ശക്തമായ സൈബര്‍ പ്രതിഷേധമാണ് ദിശയുടെ സംഘടന നടത്തുന്നത്.

2025 ഓടെ ഇന്ത്യ അഞ്ചു ട്രില്യണ്‍ ഡോളറിന്റെ ഇക്കോണമിയാകുമെന്ന മോദി സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു ശേഷമാണ് ആഗോളതലത്തില്‍ തന്നെ ഇതിനു തടയിടുന്ന ഗൂഡാലോചനകള്‍ അരങ്ങേറുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു.

രാജ്യത്തെ വന്‍കിട വ്യവസായ പ്രമുഖരേയും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. മുകേഷ് അംബാനി, ഗൗതം അദാനി എന്നിവര്‍ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ തത്വത്തില്‍ ഇന്ത്യയുടെ വന്‍കിട കോര്‍പറേറ്റുകളെ ലക്ഷ്യമിട്ട് ഇതുവഴി ഇന്ത്യയുടെ വളര്‍ച്ച എന്ന സ്വപ്‌നത്തിന് തടയിടുക എന്ന ഗൂഡതന്ത്രവും ഇവര്ക്കുണ്ട്. മുകേഷ് അംബാനിക്ക് കര്‍ഷകരുമായി യാതൊരു ബന്ധവും ഇല്ലെങ്കിലും 5 ജി യില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അംബാനിയേയും ജിയോ ടെലികോം കമ്പനിയേയും ലക്ഷ്യമിട്ട് ചിലര്‍ പ്രക്ഷോഭത്തിന്റെ മറവില്‍ മൊബൈല്‍ ഫോണ്‍ ടവറുകള്‍ ആക്രമിച്ച് നശിപ്പിച്ചിരുന്നു.

അദാനിയുടെ വെയര്‍ഹൗസുകള്‍ക്കെതിരെയും ഇവര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ട് അദാനി കാര്‍ഷിക മേഖലയില്‍ ചുവടുറപ്പിക്കുന്നത് ഒന്നാം യുപിയയുടെ കാലത്താണെന്നും വെയര്‍ ഹൗസുകള്‍ രാജ്യമെമ്പാടും നിര്‍മിക്കാന്‍ മുപ്പതു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത് കോണ്‍ഗ്രസ്സിന്റെ ഭരണകാലത്തുമാണെന്ന വസ്തുത മറച്ചുവെച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസ് തന്നെ അദാനിക്കെതിരെ പരമാര്‍ശം നടത്തി കര്‍ഷകരെ ഇവര്‍ക്ക് എതിരാക്കുന്നത്. ഇതിനു പിന്നിലൊക്കെ ഗൂഡശക്തികളുടെ കൈകള്‍ ഉണ്ടെന്നാണ് സംശയിക്കേണ്ടത്.

മോദി സര്‍ക്കാരിനെതിരെ എന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന പല സമരങ്ങളും രാജ്യത്തിനെതിരെയുള്ള നീക്കങ്ങളായി പരിണമിക്കുയാണ്. ബീഫു നിരോധനത്തിന്റെ പേരില്‍ നടന്ന അസഹിഷ്ണുതാ പ്രചാരണം, പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭം, ക്യാംപസുകളെ കേന്ദ്രീകരിച്ചുള്ള പ്രതിഷേധങ്ങള്‍, റാഫേല്‍ യുദ്ധ വിമാനം സ്വന്തമാക്കുന്നതിനെതിരെ നടന്ന അഴിമതി ആരോപണങ്ങള്‍. എന്നിവയ്ക്കു ശേഷമാണ് കാര്‍ഷിക സമരത്തിന്റെ മറവില്‍ ആഗോള ശക്തികളുടെ സഹായത്തോടെ നടത്തുന്ന പ്രക്ഷോഭവവും കലാപവും അരങ്ങേറുന്നത്.

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ആശങ്കപ്പെടുന്ന പതിനാറുകാരിയായ ഗ്രേറ്റ പഞ്ചാബിലെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പൊടുന്നനെ പ്രത്യക്ഷപ്പെടുകയായിരുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ പേരില്‍ വിമാനയാത്ര പോലും നടത്താത്ത ഗ്രേറ്റ മലീനികരണമില്ലാത്ത നൗകയിലാണ് സഞ്ചരിക്കുന്നത്. ( അടുത്തിടെ ഈ ആഡംബര നൗക അറ്റ്‌ലാന്റ്ക് സമുദ്രത്തിലെ മറ്റൊരു കേന്ദ്രത്തിലെത്തിക്കാന്‍ ആറോളം പേര്‍ സ്വകാര്യ കാര്‍ഗോ വിമാനത്തില്‍ പറന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ) പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ തങ്ങളുടെ വിളവെടുപ്പിനു ശേഷം പാടത്ത് അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് ഡെല്‍ഹിയിലെ അന്തരീക്ഷമലിനീകരണം നടത്തുന്നതായി വലിയ ആരോപണമുണ്ട്. ഈ വിഷയത്തില്‍ പരിസ്ഥിതി സ്‌നേഹിയായ ഗ്രേറ്റ മൗനംപാലിക്കുന്നത് എന്തുകൊണ്ടെന്ന് പലരും ചോദിക്കുന്നു.

കാലാവസ്ഥ വ്യതിയാനത്തെ ദോഷകരമായി ബാധിക്കുന്ന കര്‍ഷക ചെയ്തികള്‍ക്കെതിരെയാണ് ഗ്രേറ്റ ശബ്ദം ഉയര്‍ത്തേണ്ടതെന്നും അല്ലാതെ താങ്ങുവില, കരാര്‍ കൃഷി എന്നിവയെക്കുറിച്ചല്ല ആശങ്കപ്പെടേണ്ടതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ കര്‍ഷകര്‍ക്ക് വന്‍തോതി്ല്‍ സബ്‌സിഡി നല്‍കുന്നതിനെ കാനഡയും സ്വീഡനും ല്ലൊം WTO ഉച്ചകോടിയില്‍ എതിര്‍ക്കുകയാണ് പതിവ്. കാര്‍ഷികോത്പന്നളുടെ ഇറക്കുമതി നിയന്ത്രിച്ച് ആഭ്യന്തര കര്‍ഷകരെ ഇന്ത്യ സഹായിക്കുകയാണെന്നും ലോക വ്യാപാര കരാറിലെ അംഗരാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും ഇക്കുൂട്ടര്‍ പരാതി ഉന്നയിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കര്‍ഷക സമരത്തെ പിന്തുണച്ച് തന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയത്. കര്‍ഷക സ്‌നേഹം പറയുന്ന ഇവര്‍ ആഗോലതലത്തില്‍ സബ്‌സിഡിയെ എതിര്‍ക്കുന്നവരാണ്, എന്നാല്‍, കാനഡയിലെ തങ്ങളുടെ സിഖ് വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താനായി ഖാലിസ്ഥാനികളുടെ താളത്തിന് തുള്ളുകയാണെന്നാണ് പരാതി.

രാജ്യ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച് വൈദേശിക ശക്തികളുമായി ചേര്‍ന്ന് വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെയ്ക്കുകയും ആഭ്യന്തരകലാപത്തിന് കോപ്പു കൂട്ടി കര്‍ഷകരെ ഇളക്കി വിടുകയും അനിഷ്ടസംഭവങ്ങള്‍ക്കായി കാതോര്‍ക്കുകയും ചെയ്ത വലിയ ഗൂഡതന്ത്രമാണ് നികിത ജേക്കബ് തയ്യാറാക്കിയ ഗ്രേറ്റയുടെ ടൂള്‍കിറ്റിലൂടെ പുറത്തുവന്നത്.

ദിശ രവിയും ഗ്രേറ്റയും തമ്മില്‍ നടത്തിയ വാട്‌സ്ആപ് ചാറ്റിന്റെ ചിലഭാഗങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താന്‍ ചെയ്യുന്നത് രാജ്യദ്രോഹമാണെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് ദിശ ഗ്രേറ്റയുമായി ഇടപാടുകള്‍ നടത്തുന്നതെന്ന് ഈ ചാറ്റുകള്‍ വെളിപ്പെടുത്തുന്നുണ്ട്.

തനിക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തുമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം ഡീആക്ടിവേറ്റ് ചെയ്യാമെന്നും ദിശ ഗ്രേറ്റയെ ഉപദേശിക്കുന്നുണ്ട്.

എന്നാല്‍ ഈ ചാറ്റുകള്‍ മാധ്യമങ്ങള്‍ പരസ്യമാക്കുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും മറ്റും ആരോപിച്ച് ദിശ ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തന്റെ സോഷ്യല്‍മീഡിയ ചാറ്റുകള്‍ പബ്ലീഷ് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നാണ് ദിശയുടെ ആവശ്യം. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള സംഭാഷണമാണ് ഈ ആക്ടിവിസ്റ്റുകള്‍ തമ്മില്‍ നടന്നതെങ്കില്‍ അതിലെവിടെയാണ് സ്വകാര്യത? ലോകത്തിന് ഈ വിവരങ്ങള്‍ ലഭ്യമാക്കി ജനങ്ങളെ കൂടുതല്‍ ബോധവന്‍മാരാക്കുകയല്ലെ വേണ്ടതെന്ന ചോദ്യമാണുയരുന്നത്..

ഗ്രേറ്റ പുറത്തുവിട്ട ടൂള്‍കിറ്റില്‍ ഇന്ത്യയിലെ ചില രാഷ്ട്രീയക്കാരുടെ പേരുകളും ഫാക്ട് സേര്‍ച്ച് ചെയ്യുന്ന ചില പോര്‍ട്ടലുകളും മറ്റു ചില മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകരുടെ പേരുകളും എല്ലാം ഉണ്ടായിരുന്നു. തിരുവനന്തപുരം എംപി ശശി തരൂരിന്റേ പേരും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ദിശയുടെ അറസ്റ്റിനെതിരെ ആദ്യം രംഗത്ത് എത്തിയവരില്‍ ശശി തരൂരും ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

യോഗ, ചായ തുടങ്ങിയ ഇന്ത്യയുടെ ആഗോള ബിംബങ്ങളെ ലക്ഷ്യമിടണമെന്നും പരാമര്‍ശിക്കുന്ന ടൂള്‍ കിറ്റ് കണ്ട് ഇതിന് കര്‍ഷക സമരവുമായി എന്താണ് ബന്ധമെന്നും ചോദ്യം ഉയരുന്നുണ്ട്. ശശി തരൂരിനെ പോലുള്ളവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് പെട്രോള്‍ വില വര്‍ദ്ധനയെക്കുറിച്ചുള്ള പോസ്റ്റില്‍ പോലും യോഗയെ പരിഹസിക്കുന്ന ഉള്ളടക്കമാണുള്ളതെന്നും സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അറിഞ്ഞോ അറിയാതയോ പലരും ഇവരുടെ കെണിയില്‍ അകപ്പെട്ടതാകാനും സാധ്യതയുണ്ട്.

ദിശയുടെ അറസ്റ്റിനെതിരെ രാഹുലും പ്രിയങ്കയും രംഗത്തുവന്നപ്പോള്‍ പാകിസ്ഥാനിലെ ഭരണകക്ഷിയും ഇവരെ പിന്താങ്ങിയതും ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നുവെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ്. ഇന്ത്യയുടെ ഐക്യത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ണ്ടെുല്‍ക്കറേയും ഇന്ത്യയുടെ അഭിമാനമായ ഗായിക ലതാ മങ്കേഷ്‌കറേയും സോഷ്യല്‍ മീഡിയയില്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ് മോദി വിരോധത്തിന്റെ പേരില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന പലരും ചെയ്തത്. കോണ്‍ഗ്രസ് ഇതിനു നേതൃത്വം നല്‍കുന്നു എന്നതാണ് ആ പാര്‍ട്ടിയുടെ ദുരന്തം.

ഡെല്‍ഹി പോലീസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഈ ഗൂഡാലോചനയുടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ. പലരുടേയും മുഖപടം പിച്ചിച്ചീന്തപ്പെടാനും ഇത് ഇടയൊരുക്കും. അതിര്‍ത്തിയില്‍ കര്‍ഷക സമരത്തിന് ഇപ്പോള്‍ പഴയ ആവേശമില്ല. സമരത്തിന്റെ മറവില്‍ നടന്ന ഇത്തരം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ പല കര്‍ഷകരും അസംതൃപ്തരാണ് ജയ് കിസാന്‍, ജയ് ജവാന്‍ എന്ന് വിളിച്ച്ആദരിച്ചിരുന്ന രാജ്യത്തിനു മുന്നില്‍ ഈ പ്രവര്‍ത്തികള്‍മൂലം തങ്ങള്‍ ഇപ്പോള്‍ അപമാനിക്കപ്പെട്ടിരിക്കുകയാണെന്ന് ഇവര്‍ കരുതുന്നു.

കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന നിയമ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ സമ്മതിക്കാതെ ഇടനിലക്കാര്‍ക്കു വേണ്ടി സമരം നയിച്ചവര്‍ വലിയ താമസമില്ലാതെ തിരിച്ചടി വാങ്ങിക്കുമെന്ന് ഉറപ്പാണ്. നെല്ലും പതിരും തിരിച്ചറിയാന്‍ കര്‍ഷകരെ പഠിപ്പിക്കേണ്ടതില്ലല്ലോ. സ്വന്തം അനുഭവങ്ങളിലൂടെ ഇവര്‍ പുതിയ നിയമങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാലം വിദൂരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here