വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് അൻവറിനെ ഇ.ഡി പൂട്ടുമോ? ഇ.ഡിക്കു മുൻപിൽ പിടിച്ചു നിൽക്കാനാവാതെ പി.വി അൻവർ 

0

പി.വി അൻവർ എംഎ‍ൽഎ ദക്ഷിണാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലും മാലിദ്വീപിലും പോയപ്പോൾ ഒപ്പമുണ്ടായിരുന്ന സ്ത്രീയെക്കുറിച്ചും അവരുടെ സമ്പത്തിനെക്കുറിച്ചും അൻവറിനോട് ചോദിച്ച് ഇ.ഡി. ഇഡിയുടെ ഈ ചോദ്യങ്ങളാണ് മാധ്യമങ്ങൾക്ക് നേരെ അൻവറിനെ കലിതുള്ളിച്ച പ്രകോപനമെന്നാണ് ആരോപണം. നിലമ്പൂർ സ്വദേശിയായ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയായിരുന്ന വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലിദ്വീപിലും അൻവറിനൊപ്പമുണ്ടായിരുന്നുവോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അൻവറിന്റെ ആദ്യമറുപടി. 

ഇതോടെ യാത്രാ രേഖകൾ സഹിതമായി ഇഡിയുടെ ചോദ്യം. മൂന്നു മാസത്തിലേറെ ഇവർ സിയറ ലിയോണിൽ അൻവറിനൊപ്പമുണ്ടായിരുന്നു. പിന്നീട് ഹോട്ടൽ ബിസിനസെന്ന പേരിൽ അൻവർ മാലിദ്വീപിലേക്ക് പോയപ്പോൾ ഇവരെ അവിടേക്കും വിളിച്ചുവരുത്തി. മാലിദ്വീപിൽ നിന്നും ഇരുവരും മുംബൈ വരെ ഒരേ വിമാനത്തിലായിരുന്നു എത്തിയത്. അവിടെ നിന്ന് വ്യത്യസ്ത തിയ്യതികളിൽ വ്യത്യസ്ത വിമാനങ്ങളിലാണ് നാട്ടിലെത്തിയത്. 

മമ്പാട് പുളിക്കലൊടിയിൽ ഒരു കോടിയോളം രൂപ ചെലവിൽ ഇവർക്കായി അടുത്തിടെ പുതിയ വീട് നിർമ്മിച്ചിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ എത്തുകയും ചെയ്തു. ഇതേക്കുറിച്ചും ഇഡി ചോദ്യം ഉയർത്തി. ഇവരുടെ പുതിയ വീടിന്റെ ഫോട്ടോ സഹിതമാണ് ചോദ്യങ്ങൾ ചോദിച്ചത്. ഇവരിൽ നിന്നും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് ഇഡി. പി.വി അൻവർ എംഎ‍ൽഎക്ക് നിലവിൽ രണ്ട് ഭാര്യമാരാണുള്ളത്. കൊല്ലം സ്വദേശി ഷീജയാണ് ആദ്യഭാര്യ. 2016ൽ നിലമ്പൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ ഷീജ എന്ന ഒരു ഭാര്യ മാത്രമാണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അൻവർ വെളിപ്പെടുത്തിയത്. 

പി.വി അൻവർ കക്കാടംപൊയിലിൽ നിയമം ലംഘിച്ച് നിർമ്മിച്ച വാട്ടർതീം പാർക്കിനെതിരെ ഹൈക്കോടതിയിൽ കേസ് വന്നപ്പോഴാണ് പർക്കിന്റെ പാർടണറായ കോഴിക്കോട് സ്വദേശി ഹഫ്‌സത്ത് തന്റെ ഭാര്യയാണെന്ന് പി.വി അൻവർ വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സ്വത്ത് വിവരങ്ങളിൽ രണ്ടാം ഭാര്യ ഹഫ്‌സത്തിന്റെ പേരും ഇവരുടെ സ്വത്തുക്കളും അൻവർ മറച്ചുവെച്ചതും വിവാദമായിരുന്നു. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി അൻവർ സ്വന്തമാക്കിയ പരിധിയിൽ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ താമരശേരി താലൂക്ക് ലാന്റ് ബോർഡ് മുമ്പാകെ അൻവർ നൽകിയ സ്റ്റേറ്റ്‌മെന്റിൽ ഷീജയെ 17-1-1993ൽ വിവാഹം കഴിച്ചതായും ഷീജയെയും കുടുംബത്തെയും സ്റ്റാറ്റിയൂട്ടറി ഫാമിലിയായി കണക്കാക്കി 11 ഏക്കർ ഇളവ് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഹഫ്‌സത്തിനെ 30-4-2009തിൽ വിവാഹം കഴിച്ചതാണെന്നും ഹഫ്‌സത്തും ഒരു മകനും വേറെ കുടുംബമാണെന്നും ഇവർക്ക് 10 ഏക്കർ കൈവശം വെക്കാൻ അനുവദിക്കണമെന്നും ഷീജ ആദ്യഭാര്യയും ഹഫ്‌സത്ത് രണ്ടാമത്തെ ഭാര്യയുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ യുവതി അൻവറിന്റെ ഭാര്യയാണെന്നും ഇവരുടെ വീടും സ്വത്തുക്കളും അൻവറിന്റെ സ്വത്തായി കണക്കാക്കണമെന്നും പരാതിക്കാരൻ കെ.വി ഷാജി ലാന്റ് ബോർഡിൽ നൽകിയ സ്റ്റേറ്റ്മെന്റിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചുങ്കത്തറ സ്വദേശിനിയായ ഭാര്യ ഇല്ലെന്നാണ് അൻവറിന്റെ സ്റ്റേറ്റ്‌മെന്റിൽ വ്യക്തമാക്കിയത്. കള്ളപ്പണ ഇടപാടിൽ അന്വേഷണം നടക്കുന്നതിനാൽ പി.വി അൻവർ എംഎ‍ൽഎയുടെ വിദേശയാത്രകൾ ഇഡിയുടെ നിരീക്ഷണ പരിധിയിലാണ്. 

നികുതിവെട്ടിപ്പിനും വരവിൽകവിഞ്ഞ സ്വത്ത് സമ്പാദനത്തിനും ആദായനികുതിവകുപ്പ് കൊച്ചി പ്രിൻസിപ്പൽ ഡയറക്ടറുടെ നേതൃത്വത്തിൽ അൻവറിനെതിരെ ആദായനികുതിവകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്. പത്തുവർഷമായി വരുമാനനഷ്ടം കാണിച്ച് ആദായനികുതി അടക്കാത്ത അൻവറിന്റെ ബിനാമി സ്വത്തുക്കളും ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here